കഞ്ചാവുബീഡി കൊടുത്തില്ല; ശാന്തൻപാറയിൽ സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു
1 min read
ശാന്തൻപാറയിൽ കഞ്ചാവുബീഡി ചോദിച്ചിട്ടു കൊടുക്കാത്തതിലുള്ള വിരോധംമൂലം അയൽവാസിയായ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നെടുങ്കണ്ടം ചതുംരംഗപ്പാറ നമരി ഭാഗം സ്വദേശി പാണ്ടിരാജിനെ ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി എൽസമ്മ ജോസഫ് ഉത്തരവായി.
പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവനുഭവിക്കണം. 2018 ഏപ്രിൽ 24ന് ഉച്ചകഴിഞ്ഞ് 3.30 ഓടെ പ്രതി സുഹൃത്തായ രാമറിനോട് കഞ്ചാവു ബീഡി ചോദിക്കുകയും അതു കൊടുക്കാത്തതിനാലുള്ള വിരോധം നിമിത്തം റോഡ് സൈഡിൽ കിടന്ന കന്പ് എടുത്ത് രാമറിനെ മർദിക്കുകയുമായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാമർ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്.
സംഭവത്തിൽ ദൃക്സാക്ഷികളായ അയൽവാസികളുടെ മൊഴികളും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ സഹായകരമായി. വൈദ്യ പരിശോധനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശാന്തൻപാറ സിഐമാരായിരുന്ന ടി.ആർ. പ്രദീപ്കുമാർ, എസ്. ചന്ദ്രകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.