നാല് വർഷത്തോളമായി ഷാരൂഖിന്റെ ഒരു സിനിമ റിലീസ് ചെയ്തിട്ട്. നാല് വർഷം ബിഗ് സ്ക്രീനിൽ നിന്ന് അപ്രത്യക്ഷനായിട്ടും ഷാരൂഖിന് തന്റെ താരമൂല്യം അതുപോലെ നിലനിർത്താനായി. അടുത്ത വർഷം റിലീസ് ചെയ്യാനിരിക്കുന്ന പഥാൻ എന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോൾ ഉണ്ടായ ആരവങ്ങൾ ഇതിന് തെളിവാണ്.
സിനിമകളിലെ റൊമാന്റിക് ഹീറോ ആയ ഷാരൂഖ് കരിയറിന്റെ ഒരു ഘട്ടത്തിൽ റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ ചില നിബന്ധനകൾ വെച്ചിരുന്നു. ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്നായിരുന്നു ഷാരൂഖിന്റെ തീരുമാനം. കുതിര സവാരി സീനുകൾ, ചുംബന സീനുകൾ തുടങ്ങിയവ തനിക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ഷാരൂഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ 2012 ൽ ഈ തീരുമാനം ഷാരൂഖിന് മാറ്റേണ്ടി വന്നു. ജബ് തക് ഹേ ജാൻ എന്ന സിനിമയിൽ കത്രീന കൈഫിനെ ചുംബിക്കുന്ന രംഗത്തിൽ ഷാരൂഖ് എത്തി. സംവിധായകൻ യാഷ് ചോപ്ര ഏറെ പരിശ്രമിച്ചാണ് ഷാരൂഖിനെ കൊണ്ട് ഈ ചുംബന രംഗം ചെയ്യിച്ചത്.
സിനിമയുടെ കഥ അത് ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യം ഷാരൂഖ് സമ്മതിച്ചിരുന്നില്ല. ഒടുവിൽ ഏറെ നിർബന്ധിച്ച ശേഷമാണ് ഷാരൂഖ് ഇതിന് സമ്മതിച്ചത്. യാഷ് ചോപ്രയും കത്രീന കൈഫും ആദിത്യ ചോപ്രയും ചേർന്ന് ഈ സീനിന്റെ പ്രാധാന്യത്തെ ഷാരൂഖിന് ബോധ്യപ്പെടുത്തുകയായിരുന്നത്രെ.
സിനിമയിലെ റൊമാന്റിക് രംഗങ്ങളിൽ കത്രീനയും ഷാരൂഖും തിളങ്ങി. ജബ് തക് ഹേ ജാനിലെ ഇവരുടെ ഗാന രംഗങ്ങൾ ഇന്നും ജനപ്രിയമാണ്. വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി ഷാരൂഖ് ചുംബന രംഗത്തിൽ അഭിനയിച്ചു. 2018 ൽ പുറത്തിറങ്ങിയ സീറോ എന്ന സിനിമയിൽ ആയിരുന്നു ഇത്. കത്രീന കൈഫിനെ തന്നെയാണ് ഈ സിനിമയിലും ഷാരൂഖ് ചുംബിച്ചത്. ചുംബന രംഗങ്ങൾ എല്ലായ്പ്പോഴും ബോളിവുഡിൽ ചർച്ച ആവാറുണ്ട്.
ഇമ്രാൻ ഹാഷ്മിയുടെ സിനിമകളിലെ ചുംബനം രംഗങ്ങൾ 2000 ങ്ങളുടെ തുടക്കത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. ബെഫിക്രെ, രാംലീല, ഗെഹരിയാൻ തുടങ്ങിയ സിനിമകളും ചുംബന രംഗങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ചുംബന രംഗങ്ങളോട് നോ പറയുന്ന താരങ്ങളും ഏറെയാണ്. കരീന കപൂർ, തമന്ന ഭാട്ടിയ, സൽമാൻ ഖാൻ തുടങ്ങിയ താരങ്ങൾ സിനിമകളിൽ ചുംബന രംഗങ്ങളോട് നോ പറയാറുണ്ട്. അതേസമയം കരീന ചില സിനിമകളിൽ ഈ പോളിസി ഒഴിവാക്കിയിട്ടുമുണ്ട്.