മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിൽ ഏഴോളം ചിത്രങ്ങളാണ് ആ സമയത്ത് റിലീസ് ചെയ്തത് ഇവയിലേറെയും സൂപ്പർ ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിന് മുമ്പ് മാധ്യമങ്ങൾ റഹ്മാനെയാണ് സൂപ്പർതാരമെന്ന് വിളിച്ചിരുന്നത്. ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നിലെങ്കിലും അഭിനയ രംഗത്ത് സജീവമാണ് റഹ്‌മാൻ ഇന്ന്. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലാണ് നടൻ അവസാനമായി അഭിനയിച്ചത്.
തികച്ചും അപ്രതീക്ഷിതമായാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് റഹ്‌മാന്‍ ഇപ്പോൾ. ക്യാന്‍ ചാനൽ മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ സിനിമ കരിയറിനെ കുറിച്ച് നടൻ മനസ് തുറന്നത്.
കൂടെവിടെ എന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച സഹ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും റഹ്‌മാനെ തേടിയെത്തിയിരുന്നു. അന്ന് തനിക്ക് അതിന്റെ പ്രാധാന്യമൊന്നും അറിയില്ലായിരുന്നു എന്ന് റഹ്മാൻ പറയുന്നു. ‘റേഡിയോയിലൂടെയായാണ് ഞാന്‍ വാര്‍ത്ത അറിഞ്ഞത്. നിനക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയല്ലോയെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയുമൊക്കെ വലിയ സന്തോഷത്തിലായിരുന്നു. ഞാനിത് നേരത്തെ അറിഞ്ഞതാണല്ലോ, എനിക്ക് ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും അവരോട് പറഞ്ഞിരുന്നു,’
വാപ്പാക്ക് ഒപ്പം പോയാണ് അവാര്‍ഡ് സ്വീകരിച്ചത്. അന്ന് ചില ആര്‍ടിസ്റ്റുകൾ എനിക്ക് അവാര്‍ഡ് തരുന്നതിന് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഞാന്‍ ദുബായിൽ നിന്ന് പണമിറക്കിയാണ് പുരസ്‌കാരം നേടിയതെന്നായിരുന്നു ചിലര്‍ കരുതിയത്. അന്ന് അങ്ങനെ ഒക്കെ സംഭവങ്ങളുണ്ടായിരുന്നു. എന്തോ വലിയൊരു ഭാഗ്യമായിരുന്നു അത്. കൂടെവിടെ കഴിഞ്ഞതിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് എനിക്ക് ലഭിച്ചത്,’
‘ആ പ്രായത്തില്‍ എന്റെ എനിക്ക് അച്ഛനെ പോലെ ആയിരുന്നു പപ്പേട്ടന്‍. ഹോട്ടല്‍ റൂം ബുക്ക് ചെയ്യുമ്പോൾ പോലും അദ്ദേഹം റഹ്‌മാന്റെ റൂം എവിടെയാണെന്ന് ചോദിക്കും. ഞങ്ങളുടെ റൂം എപ്പോഴും അടുത്തടുത്തായിരിക്കും. ലൊക്കേഷനിലേക്ക് പോവുമ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊപ്പമാണ് പോയിരുന്നത്. എപ്പോഴും എന്നെ കൂടെക്കൊണ്ട് നടക്കും,’
‘കൂടെവിടെയുടെ സമയത്ത് എന്നെ ഒപ്പം കൊണ്ടുപോയി എല്ലാം കണ്ട് പഠിക്കാന്‍ പറഞ്ഞു. അത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞായിരുന്നു ഷൂട്ട്. ഒരുപക്ഷേ, എന്റെ വാപ്പ സ്ഥലത്തില്ലാത്തതിനാലായിരിക്കും അദ്ദേഹം എന്നെ നന്നായി നോക്കിയത്. 16-17 വയസെ അന്ന് എനിക്കുള്ളൂ. എന്റെ പ്രായത്തിലുള്ളൊരു മകനുണ്ട് പുള്ളിക്ക്. അച്ഛനെന്ന ലിമിറ്റിലാണ് ഞാന്‍ പുള്ളിയോട് സംസാരിച്ചിരുന്നതെല്ലാം. സിനിമയെക്കുറിച്ചൊന്നും ഞങ്ങൾ സംസാരിക്കാറില്ലായിരുന്നു’ പത്മരാജന് ഒപ്പമുള്ള ദിനങ്ങൾ ഓർത്ത് റഹ്മാൻ പറഞ്ഞു.