തിരുവനന്തപുരം
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്തവിധമുള്ള മഹോത്സവമാകും തലസ്ഥാന നഗരിയിൽ നവംബർ ഒന്നുമുതൽ ഒരാഴ്ച നടക്കുന്ന ‘കേരളീയ’മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണാഘോഷങ്ങളോടോ, കേരളപ്പിറവി ആഘോഷങ്ങളോടോ താരതമ്യപ്പെടുത്താൻപോലും കഴിയാത്തവിധം ബൃഹത്തായ പരിപാടികളാണ് ആസൂത്രണംചെയ്തിട്ടുള്ളത്. കേരളീയർ എന്ന നിലയ്ക്കുള്ള നമ്മുടെ ആത്മാഭിമാനവും അഭിമാനബോധവും വളർത്തുന്ന ഒന്നാകും ഇതെന്നും അദ്ദേഹം പറഞ്ഞു. കനകക്കുന്ന് പാലസ് ഹാളിൽ കേരളീയം സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനവും വെബ്സൈറ്റിന്റെയും ലോഗോയുടെയും പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളം സംസ്ഥാനമെന്ന നിലയിൽ ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരികത്തനിമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ലോകം ശ്രദ്ധിക്കുന്ന നാടായിമാറിയ കേരളത്തെ നവകേരളത്തിലേക്ക് എങ്ങനെ പരിവർത്തനം ചെയ്യാനാകും എന്ന ചിത്രമാണ് അവതരിപ്പിക്കാനുള്ളത്. കേരളം എന്തല്ല എന്നതും, എന്താണ് എന്നതും വിദേശികൾക്ക് അടക്കം മനസ്സിലാക്കിക്കൊടുക്കാനാകണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം, മതമൈത്രിയുടെ പ്രതീകങ്ങൾ, സമഭാവനയിലധിഷ്ഠിതമായ പുരോഗമന നീക്കങ്ങൾ, സമൂഹത്തിന്റെ അലകുംപിടിയും മാറ്റിയ പരിഷ്കരണങ്ങൾ, സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ സാമൂഹികബന്ധങ്ങൾ ഇവയെല്ലാം ലോകത്തിനു പരിചയപ്പെടുത്തണം.
സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പ്രമേയം കേരളീയത്തിന്റെ പ്രത്യേകതയാണ്. കാടുകളുടെയും ജലത്തിന്റെയും സംരക്ഷണമാകും മുഖ്യപ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി വി വേണു എന്നിവർ സംസാരിച്ചു.