കൗൺസിലർമാരുടെ പിന്തുണ ഉള്ളിടത്തോളം കാലം മേയർ ആയി തുടരും. മഹിളാ കോൺഗ്രസ് അധിക്ഷേപത്തിൽ നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. കട്ടപണവുമായി കോഴിക്കോടേയ്ക്ക് പോകൂ എന്നാണ് പറഞ്ഞത്. ഉത്തരവാദിത്വ പെട്ടവർ അങ്ങനെ പറയുന്നത് ശരിയല്ല. കുടുംബത്തെ കൂടി പറഞ്ഞതിൽ നിയമ നടപടികൾ ആലോചിക്കും.
അന്വേഷണത്തിന്റെ ഭാഗമായി എല്ലാ സാഹചര്യവും പരിശോധിക്കണം. ചിന്തയിൽ പോലും ഇല്ലാത്ത കാര്യത്തിലാണ് ക്രൂശിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അത്ര ക്രൂര ബുദ്ധി തനിക്കില്ല. രാജി ആവശ്യപ്പെടുന്നവർ വാർഡുകളിലെ ആവശ്യങ്ങൾക്ക് തന്റെ ഒപ്പിന് സമീപിക്കുന്നതായും പ്രതിപക്ഷത്തെ പരിഹസിച്ച് മേയർ പറഞ്ഞു.
അതേസമയം, ആര്യാ രാജേന്ദ്രനെതിരെ ഇന്നും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നഗരസഭയ്ക്ക് മുന്നിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
കത്ത് വിവാദത്തിൽ മേയർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഡിജിപിക്കും സിബിഐ മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണങ്ങളെ പറ്റി മേയർക്ക് പറയാനുള്ളത് കേട്ട ശേഷം കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കാം എന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് നവംബർ 25 -ാം തീയതി വീണ്ടും പരിഗണിക്കും.
വിവാദ കത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ നഗരസഭാഗം ജി.എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.