പാലക്കാട്
പാൽവില കൂട്ടാൻ സർക്കാരിനോട് ആവശ്യപ്പെടാൻ മിൽമ തീരുമാനം. ഒരു ലിറ്റർ പാലിന് 8.57 രൂപ കർഷകന് നഷ്ടം സംഭവിക്കുന്നതായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പാലക്കാട് ചേർന്ന മിൽമ ഡയക്ടർബോർഡ് യോഗം വിലവർധന ആവശ്യപ്പെടുന്നത്. ശുപാർശ മിൽമ എംഡി ചൊവ്വാഴ്ച സർക്കാരിന് കൈമാറും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ഇരുപത്തിയൊന്നിനകം വർധന നടപ്പാക്കണമെന്നാണ് ശുപാർശയെന്നും ചെയർമാൻ കെ എസ് മണി പറഞ്ഞു.
വെറ്ററിനറി, കാർഷിക സർവകലാശാലകളിലെ വിദഗ്ധർ ഉൾപ്പെട്ട സമിതിയാണ് മിൽമക്ക് റിപ്പോർട്ട് നൽകിയത്. 2019 സെപ്തംബർ 19നാണ് മിൽമ പാൽവില ഒടുവിൽ കൂട്ടിയത്. നാല് രൂപയായിരുന്നു അന്ന് വർധന. ഈ വർഷം ജൂലൈ 18ന് പാൽ ഉൽപ്പന്നങ്ങൾക്കും മിൽമ വില കൂട്ടിയിരുന്നു. പാൽ വില വർധന ഉടനുണ്ടാകുമെന്ന് ക്ഷീരമന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചു. എത്രവില കൂടുമെന്ന് ഇപ്പോൾ പറയാനാകില്ല. ക്ഷീരകർഷകരുടെ നഷ്ടം നികത്തുന്ന തരത്തിലുള്ള വില വർധനവാണ് ഉണ്ടാകുക. വർധനയുടെ 82 ശതമാനം വരെതുക കർഷകർക്ക് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.