സുരക്ഷിതത്വം
ആദ്യം പരിഗണിക്കുന്നത് സുരക്ഷിതത്വത്തെ പറ്റിയാണ്. ചിട്ടിയിലേക്ക് അടയക്കുന്ന പണം എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിക്കാം. കെഎസ്എഫ്ഇ ചിട്ടി കേരള സർക്കാർ സ്ഥാപനമായതിനാൽ സംസ്ഥാന സര്‍ക്കാറിന്റെ സുരക്ഷയുണ്ട്. മറ്റു സ്വകാര്യ ചിട്ടികള്‍ക്ക് കമ്പനിയുടെ വിശ്വസ്തതയാണ് പ്രധാനം. ഗോകുലം ചിട്ടീസ് പോലുള്ള കമ്പനികൾ 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളവയാണ്.
മാസ അടവ്
ചിട്ടിയിലെ മാസ അടവ് ചിട്ടി തുകയെയും കാലാവധിയെയും അടിസ്ഥാനമാക്കിയിരിക്കും. കെഎസ്എഫ്ഇ ചിട്ടി 25 മാസം മുതൽ 120 മാസ കാലാവധിയുള്ളവയാണ്. 1 ലക്ഷം മുതൽ 1 കോടി രൂപയുടെ ചിട്ടികൾ നടത്തുന്നു. സ്വകാര്യ ചിട്ടികളിൽ ഗോകുലം ചിട്ടിയുടെ കാലാവധി 20-25 മാസം വരെയാണ്. ചെറിയ കാലയളവിൽ വലിയ ചിട്ടികൾ ചേരുമ്പോൾ മാസ അടവ് വലിയ തുക വരും.
ചിട്ടി ലേലം
കെഎസ്എഫ്ഇയിൽ മാസത്തിൽ ലേലം നടക്കും. ഒന്നിൽ കൂടുതൽ ചേരുണ്ടെങ്കിൽ നറുക്കെടുത്താണ് ചിട്ടി തുക നൽകുക. ഇതിനാൽ ആവശ്യ സമയത്ത് പണം ലഭിക്കുക എന്നത് ഉറപ്പുള്ള കാര്യമല്ല. എന്നാൽ സ്വകാര്യ ചിട്ടികളിൽ 20 മാസ ചിട്ടിയാണെങ്കില്‍ 4-ാം മാസത്തിന് ശേഷവും 25 മാസ ചിട്ടിയാണെങ്കില്‍6 മാസത്തിന് ശേഷവും പണം ഉറപ്പായും ലഭിക്കും.
കമ്മീഷൻ, ജിഎസ്ടി
ചിട്ടിക്ക് നല്‍കുന്ന വിലയാണ് ഏജന്‍സി കമ്മീഷന്‍. ചിട്ടിയില്‍ ചേരുമ്പോള്‍ അതിന് നല്‍കുന്ന വിലയായി കമ്മീഷന്‍ തുക കുറച്ച് മാത്രമാണ് കമ്പനികൾ ചിട്ടി പണം അനുവദിക്കുകയുള്ളൂ. കെഎസ്എഫ്ഇ ചിട്ടി തുകയുടെ 5 ശതമാനം ആണ് കമ്മീഷനായി ഈടാക്കുന്നത്. സ്വകാര്യ കമ്പനികളും 5 ശതമാനമാണ് കമ്മീഷനായി ഈടാക്കുന്നത്.
കെഎസഎഫ്ഇ ചിട്ടികളിൽ ജിഎസ്ടി ഈടാക്കുന്നത് ചിട്ടി വരിക്കാരിൽ നിന്നാണ്. ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനം ജിഎസ്ടി കൂടി ചിട്ടി വരിക്കാരൻ അടയ്ക്കണം. ചില സ്വകാര്യ സ്വകാര്യ കമ്പനികൾ ജിഎസ്ടി തുക കമ്മീഷനിൽ ഉൾപ്പെടുത്തുന്നുണ്ട്.
ജാമ്യം
ചിട്ടി പണം കിട്ടണമെങ്കിൽ ഏത് ചിട്ടിയിലാണെങ്കിലും ജാമ്യം നൽകേണ്ടതുണ്ട്. കെഎസ്എഫ്ഇയെ അപേക്ഷിച്ച് കൂടുതൽ എളുപ്പത്തിൽ സ്വകാര്യ ചിട്ടികളിൽ നിന്ന് പണം ലഭിക്കും. 1 ലക്ഷം രൂപ വരെയുള്ള ചിട്ടി തുക പിൻവലിക്കാൻ 2 ബ്ലാങ്ക് ചെക്ക്, 2 ആൾ ജാമ്യം എന്നിവ ഹാജരാക്കിയാൽ പണം നൽകുന്ന സ്വകാര്യ ചിട്ടി കമ്പനികളുണ്ട്. വലിയ തുകയ്ക്ക് രേഖകൾ നൽകേണ്ടതായി വരും. കെഎസ്എഫ്ഇയിൽ തിരഞ്ഞെടുത്ത ജാമ്യങ്ങൾ മാത്രമെ സ്വീകരിക്കുകയുള്ളൂ.