- Last Updated :
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ലോഡുകളുമായി എത്തിയ ലോറികൾ സമരക്കാർ തടഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് തുറമുഖ നിർമ്മാണം പുനരാരംഭിക്കുവാൻ തീരുമാനിച്ചത്. തുറമുഖ കവാടത്തിൽ സമരക്കാർ റോഡ് ഉപരോധിച്ചതോടെ സഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. സ്ഥിതിഗതികൾ ഹൈക്കോടതിയെ അറിയിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.
രാവിലെ പത്തരയോടെയാണ് തുറമുഖ നിർമ്മാണത്തിനുള്ള കല്ലുകളും ആയി ലോറികൾ പോലീസ് സുരക്ഷയിൽ എത്തിയത്. പക്ഷേ തുറമുഖ കവാടത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെ വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാനായില്ല.
വൈദികർ ഉൾപ്പടെയുള്ള സമരസമിതി നേതാക്കളുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. അതിനിടെ നാട്ടുകാരും സമരസമിതി പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി. സമരപ്പന്തൽ പൊളിച്ചു നീക്കാൻ നാട്ടുകാർ ശ്രമിച്ചതോടെ ഇരു കൂട്ടരും തമ്മിലടിച്ചു.
ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കാതെ രംഗം ശാന്തമാക്കാൻ പോലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ലോഡ് ഇറക്കാതെ ലോറികൾ പിൻവാങ്ങിയതോടെയാണ് സ്ഥിതി ശാന്തമായത്. നവംബര്‍ മുപ്പതിന് ഹൈക്കോടതി വിഴിഞ്ഞം കേസ് വീണ്ടും പരിഗണിച്ചതിനു ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കമാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുറമുഖ നിർമ്മാണം പുനരാരംഭിക്കുന്നതിനായി സായുധ പോലീസിനെയോ കേന്ദ്രസേനയെയോ സ്ഥലത്ത് വിന്യസിക്കണം എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.