- Last Updated :
തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കുമെന്ന് ലത്തീൻ അതിരൂപത. ഇതുസംബന്ധിച്ച സന്ദേശം ഞായറാഴ്ച പള്ളികളിൽ വായിച്ചു. സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ന്യായമായ പരിഹാരം കണ്ടിട്ടില്ല എന്നും ലത്തീൻ അതിരൂപത കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതി കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധ സമിതി പഠനത്തിൽ പറഞ്ഞിട്ടുണ്ട്. 2017ൽ സിഎജി റിപ്പോർട്ടിൽ വിഴിഞ്ഞം പദ്ധതിയിൽ വൻ അഴിമതി നടന്നതായും പറഞ്ഞിട്ടുണ്ട്.
ഓഖി വർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കാനും ലത്തീൻ അതിരൂപത ആഹ്വാനം ചെയ്തിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും ആഹ്വാനം ഉണ്ട്.
ഉപരോധ സമരം ഇന്നും തുടരും. ഡിസംബർ11ന് ശംഖുമഖത്ത് ‘തീരം ഞങ്ങൾക്ക് തിരിച്ചുതരൂ’ എന്ന സന്ദേശം ഉയർത്തി സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം വിഴിഞ്ഞം സമരത്തിനോട് അനുബന്ധിച്ച് സംഘർഷ സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്തെ പൊലീസിനൊട് സജ്ജരായിരിക്കാൻ നിർദേശം. അവധിയിലുള്ളവർ തിരികെയെത്തണം. വിഴിഞ്ഞത്തിന് പുറമെ മറ്റ് തീരമേഖലകളിലും ജാഗ്രത. കഴിഞ്ഞ ദിവസം സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്.
Also Read- ‘ഹൈക്കോടതി ഉത്തരവ് ലംഘിച്ചു’; വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞു
വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെരുമാതുറ മുതലപ്പൊഴിയിൽ പോലീസ് സുരക്ഷ വീണ്ടും ഏർപ്പെടുത്തി. പോലീസ് നടപടിയുടെ ഭാഗമായി മുതലപ്പൊഴിയിലെ അദാനി ഗ്രൂപ്പിന്റെ വാർഫ് സ്ഥിതിചെയ്യുന്ന മേഖലയിലും മറ്റുമാണ് പോലീസ് നിലയുറപ്പിച്ചിട്ടുള്ളത്. നെടുമങ്ങാട് ക്യാമ്പിൽ നിന്നുമെത്തിയ സ്പെഷ്യൽ സ്ട്രൈക്കേഴ്സ് ബറ്റാലിയനാണ് ക്യാമ്പ് ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.