‘അങ്ങനെ ഭാര്യ ദിവ്യയെ കണ്ടുമുട്ടി പരിചയത്തലായി. ഒരു പ്രപ്പോസലൊന്നും ഞങ്ങൾ നടത്തിയിട്ടില്ല. രണ്ടുപേർക്കും പരസ്പരം മനസിലായി നമ്മൾ പ്രണയത്തിലാണെന്ന്. പിന്നെ വീട്ടിൽ പറഞ്ഞു. ഇരുപത്തിനാലാം വയസിലാണ് ഇതെല്ലാം നടന്നത്.’
‘അച്ഛൻ വിവാഹശേഷമുള്ള വരും വരായ്കകൾ എനിക്ക് ബോധ്യപ്പെടുത്തി തന്നശേഷം ദിവ്യയുടെ വീട്ടുകാരോട് സംസാരിച്ചു. പ്രപ്പോസൽ കേട്ടതും അവർക്കും സന്തോഷമായി. പരിചയമുള്ള കുടുംബമാണ് എന്നതായിരുന്നു കാരണം. ശേഷം അച്ഛൻ എന്നോട് പറഞ്ഞത് ജോലി നേടണമെന്നാണ്.’
‘കല്യാണം കഴിക്കാനുള്ള ധൃതി കാരണം ഞാൻ ജോലി അന്വേഷിച്ച് ബോംബെയിൽ പോയി. അവിടുന്ന് ജോലി സമ്പാദിച്ചു. ശേഷം 25ആം വയസിൽ ദിവ്യയെ കല്യാണം കഴിച്ചു.’
‘പിന്നീട് എനിക്ക് തോന്നി ബാച്ചിലർ ലൈഫ് കുറച്ച് കൂടി ആസ്വദിച്ച ശേഷം കല്യാണം കഴിച്ചാൽ മതിയായിരുന്നുവെന്ന്. പക്ഷെ ഭാര്യ ദിവ്യ എല്ലാ ഫ്രീഡവും തന്നിട്ടുണ്ട്. അവൾ എല്ലാം ഹാൻഡിൽ ചെയ്യും. ഇൻഡിപെൻഡന്റാണ്. അവളാണ് അഭിനയത്തിൽ സജീവമാകാൻ എനിക്ക് ഇന്ധനമേകിയത്.’
‘ഭാര്യ സീരിയലിൽ ഒമ്പത് കഥാപാത്രം ചെയ്യാൻ സാധിച്ചു. രണ്ട് റോൾ ഞാൻ ഭാര്യയിൽ ചെയ്തുകൊണ്ടിരുന്ന സമയത്ത് ആളുകൾ വലിയ രീതിയിൽ സ്വീകരിച്ചു. അതിനാലാണ് പുതിയ പുതിയ കഥാപാത്രങ്ങൾ വീണ്ടും കൊണ്ടുവന്നത്. അതിൽ യാമിനി എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ഏറെ ബുദ്ധിമുട്ടിയത്.’
‘കാലും കൈയ്യും വാക്സ് ചെയ്യണമായിരുന്നു. യാമിനി ചെയ്യുന്ന സമയത്ത് ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. അവസാനം പറ്റില്ലെന്ന് ഞാൻ തന്നെ അണിയറപ്രവർത്തകരോട് പറഞ്ഞാണ് യാമിനിയെ അവതരിപ്പിക്കുന്നത് നിർത്തിയത്.’
‘യാമിനിയുടെ മാനറിസം പോലും എന്നെ വല്ലാതെ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു. അഭിനയം ആഗ്രഹത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ അച്ഛന്റെ കസിൻ ബ്രദർ വഴിയാണ് ആദ്യം അഭിനയിക്കാൻ അവസരം വന്നത്. സ്ക്രീൻ ടെസ്റ്റിന് ശേഷം ഞാൻ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചിരുന്നു. പക്ഷെ ചാനലുകാർ വിട്ടില്ല.’
‘അങ്ങനെയാണ് ആ യാത്ര തുടങ്ങിയത്. വിളക്കുമരത്തിൽ ഭാവനയുടെ പെയർ ആയിരുന്നു. സീരിയലിൽ നന്നായി അഭിനയിക്കുന്ന നിരവധി പേരുണ്ട് പക്ഷെ അവർക്ക് അവസരം കിട്ടുന്നില്ല. ജയസൂര്യ, അനൂപ് മേനോൻ തുടങ്ങിയവർ സീരിയലിൽ നിന്നും സിനിമയിലേക്ക് പോയി ക്ലിക്കായവരാണ്.’
‘സിനിമയ്ക്കും സീരിയലിനുമിടയിൽ ഒരു മതിലുള്ള പോലെ തോന്നിയിട്ടുണ്ട്. പുതുമുഖങ്ങളെ പരിഗണിക്കുന്ന അത്രപോലും സീരിയൽ താരങ്ങളെ സിനിമാക്കാർ വേഷം നൽകാൻ പരിഗണിക്കാറില്ല.’
‘ആദ്യ സീരിയൽ ചെയ്യുമ്പോൾ എന്റെ കാറിന്റെ ഇഎംഐ അടക്കാനുള്ള പണം പോലും കിട്ടിയില്ല. അത് വല്ലാതെ വിഷമത്തിലാക്കി. അതോടെ ഞാൻ ബ്രേക്ക് എടുത്തു. ഹിറ്റ്ലറിന് ഇപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. എന്റെ ഏറ്റവും വലിയ എനർജി ഭാര്യയാണ്’ അരുൺ പറഞ്ഞു.