തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹാരം കാണാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ശശി തരൂർ എം.പി. വിഴിഞ്ഞത്തെ സംഘർഷവുമായി ബന്ധപ്പെട്ട് വൈദികർക്കെതിരായ കേസുകൾ പുനഃപരിശോധിക്കണമെന്നും ശശി തരൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
‘ഇന്നലത്തെ അതിക്രമങ്ങളെ അപലപിക്കുമ്പോൾ തന്നെ, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഒരു ശരിയായ പരിഹാരം കാണാൻ അധികാരികൾക്ക് കഴിയാതെ പോയതാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്’- തരൂർ പറഞ്ഞു. ലത്തീൻ കത്തോലിക്ക സഭയുടെ ബഹുമാന്യരായ ആർച്ച് ബിഷപ്പ് നെറ്റോ അടക്കം പല വൈദികരെയും പ്രതികളാക്കിയാണ് എഫ് ഐ ആർ തയ്യാറാക്കിയത് വളരെ നിർഭാഗ്യകരമായിപ്പോയെന്നും ശശി തരൂർ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന വിവിധമായി പ്രശ്നങ്ങൾക്ക് അനുയോജ്യമായ പരിഹാരം വളരെ പെട്ടെന്ന് തന്നെ കാണാനും, സഭാ അധ്യക്ഷന്മാരെയും വൈദികരെയും കുറ്റവാളികളാക്കിയ നടപടി പുനഃപരിശോധിക്കാനും സംസ്ഥാന സർക്കാരിനോട് ശശി തരൂർ ആവശ്യപ്പെട്ടു.
Also Read- വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തു; ഒമ്പത് പൊലീസുകാർക്ക് പരിക്ക്
അതേസമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ലാത്തിച്ചാർജ് നടത്തി പൊലീസ്. പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. ഇന്ന് വൈകിട്ടോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ 9 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപന കാരണം.
പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻപോലും പ്രതിഷേധക്കാർ അനുവദിച്ചില്ല. പരിക്ക് പറ്റിയ ചില പോലീസുദ്യോഗസ്ഥർ മണിക്കൂറുകളോളം സ്റ്റേഷന് ഉള്ളിൽ തന്നെ തുടർന്നു. ഇവരെ പുറത്ത് ഇറങ്ങാൻ അനുദിച്ചില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞിടുകയും ചെയ്തു.
അതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ എസിവി പ്രാദേശിക റിപോർട്ടർ ഷെരീഫ് എം ജോർജിന് മർദ്ദനമേറ്റു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിൻ്റെ മൊബൈലും നശിപ്പിച്ചു. ഒരു മാസം മുൻപും ഇദ്ദേഹത്തെ സമരക്കാർ മർദിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഷെരീഫ് എം ജോർജിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.