ജര്‍മനിയെ രക്ഷിച്ച് ക്രോസ് ബാര്‍
ജര്‍മനി തുടക്കം മുതല്‍ പരുക്കല്‍ കളി പുറത്തെടുത്തപ്പോള്‍ സ്‌പെയിന്‍ സ്വതസിദ്ധമായ പാസിങ് ഗെയിമിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ജര്‍മനയുടെ വല കുലുങ്ങേണ്ടതായിരുന്നു. എന്നാല്‍ ഗോളി മാന്വല്‍ നുയറും ക്രോസ് ബാറുമെല്ലാം കൂടി ജര്‍മനിയെ രക്ഷിച്ചു. പെഡ്രി, ഗാവി, അസെന്‍ഷ്യോ എന്നിവര്‍ ചേര്‍ന്നു നടത്തിയ അതിവേഗ നീക്കം. ബോള്‍ ഇടതു വിങിലൂടെ കയറി ഓല്‍മോയുടെ കാലില്‍. ബോക്‌സിനു പുറത്തു നിന്നും തകര്‍പ്പനൊരു ലോങ്‌റേഞ്ചറാണ് താരം തൊടുത്തത്. ഇടതുവശത്തേക്കു ഡൈവ് ചെയ്ത് ന്യൂയര്‍ ഇതു തടുക്കാന്‍ ശ്രമിച്ചു. പക്ഷെ കൈയില്‍ തട്ടിയ ബോള്‍ ക്രോസ് ബാറിലും ഇടിച്ച ശേഷം പുറത്തേക്കു വരികയായിരുന്നു.
വീണ്ടും ലോങ്‌റേഞ്ചര്‍
22ാം മിനിറ്റില്‍ സ്‌പെയിന്‍ കളിയിലെ രണ്ടാമത്തെ ലോങ്‌റേഞ്ചറും തൊടുത്തു. ഇത്തവണ ഇതു ഡിഫന്‍ഡര്‍ ജോര്‍ഡി ആല്‍ബയുടെ വകയായിരുന്നു. ബുസ്‌ക്വെറ്റ്‌സിന്റെ പാസുമായി ഇടതു വിങിലൂടെ കുതിച്ചുകയറിയ ആല്‍ബ ലോങ്‌റേഞ്ചറിലൂടെ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ജര്‍മന്‍ ഗോളി നുയര്‍ക്കു ഇതു തൊടാനായില്ലെങ്കിലും ഫസ്റ്റ് പോസ്റ്റിനെ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ മൂളിപ്പറക്കുകയായിരുന്നു.
ജര്‍മനിയുടെ അവസരം
24ാം മിനിറ്റില്‍ ജര്‍മനിക്കു നല്ലൊരു അവസരം. സ്പാനിഷ് ഗോളി ഉനെയ് സൈമണിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവില്‍ നിന്നായിരുന്നു ഇത്. സൈമണിന്റെ ക്ലിയറന്‍സ് ബോക്‌സിനരികില്‍ നിന്ന ഗനാബ്രിയുടെ കാലിലേക്കാണ് വന്നത്. ബോളുമായി അകത്തേക്കു കയറിയ താരം സെക്കന്റ് പോസ്റ്റ് ലക്ഷ്യമിട്ട് ഇടംകാല്‍ ഷോട്ടായിരുന്നു പരീക്ഷിച്ചത്. പക്ഷെ അതു ഗോള്‍കീപ്പര്‍ക്കു കാര്യമായ ഭീഷണിയുയര്‍ത്താതെ കടന്നുപോയി.
ഓഫ്‌സൈഡ് ഗോള്‍
40ാം മിനിറ്റില്‍ ജര്‍മനിക്കായി അന്റോണിയോ റൂഡിഗര്‍ ഹെഡ്ഡറിലൂടെ വലയില്‍ പന്തെത്തിച്ചിരുന്നെങ്കിലും ഓഫ്‌സൈഡ് കെണിയില്‍പ്പെടുകയായിരുന്നു. സെറ്റ് പീസില്‍ നിന്നായിരുന്നു ഇത്. വലതു വിങില്‍ നിന്നും ജോഷ്വ കിമ്മിക്കിന്റെ ഫ്രീകിക്ക് ബോക്‌സിലേക്കു താഴ്ന്നിറങ്ങിയപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റൂഡിഗര്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കി. പക്ഷെ ജര്‍മനിയുടെ ആഹ്ലാദ പ്രകടനത്തിനു അധികം ആയുസ്സുണ്ടായില്ല. വിഎആറില്‍ അതു ഓഫ്‌ഡൈസാണെന്നു റഫറി വിധിച്ചതോടെ സ്പാനിഷ് ഫാന്‍സ് ആഹ്ലാദനൃത്തം ചവിട്ടി.
ആദ്യപകുതിയില്‍ 70 ശതമാനത്തോളം ബോള്‍ കൈവശം വച്ചത് സ്‌പെയിനായിരുന്നു. പക്ഷെ ജര്‍മനി ഇതുകൊണ്ടു പതറിയില്ല. ഹൈ പ്രസിങ് ഗെയിമായിരുന്നു അവര്‍ കാഴ്ചവച്ചത്. സ്‌പെയിനിന്റെ പക്കല്‍ ബോള്‍ എത്തുമ്പോഴെല്ലാം ജര്‍മനിയുടെ ഒന്നിലേറെ താരങ്ങള്‍ വട്ടമിട്ട് പിടിച്ച് ബോള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പലപ്പോഴും ജര്‍മനി ഇതില്‍ വിജയിക്കുകയും ചെയ്തു.
കിടിലന്‍ സേവ്
57ാം മിനിറ്റില്‍ സ്പാനിഷ് ഗോളി സൈമണിന്റെ പോയിന്റ് ബ്ലാങ്ക് സേവ് ജര്‍മനിക്കു കളിയില്‍ ലീഡ് നിഷേധിച്ചു. സൈമണ്‍ ക്ലിയര്‍ ചെയ്ത ബോള്‍ ഗ്യുന്‍ഡോഗനാണ് ലഭിച്ചത്. അദ്ദേഹം ഉടന്‍ തന്നെ അതു കിമ്മിക്കിനു പാസ് ചെയ്തു. ബോക്‌സിനുള്ളില്‍ കിമ്മിക്കിനു മുന്നില്‍ ഗോളി മാത്രം. പക്ഷെ താരത്തിന്റെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നുള്ള ഷോട്ട് ഗോളി സൈമണ്‍ ബ്ലോക്ക് ചെയ്തതോടെ സ്‌പെയിന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു.
സ്‌പെയിന്‍ മുന്നില്‍
62ാം മിനിറ്റില്‍ പകരക്കാരനായി വന്ന അല്‍വാറോ മൊറാറ്റയിലൂടെ സ്‌പെയിന്‍ അക്കൗണ്ട് തുറന്നു. ഗ്രൗണ്ടിലെത്തി ആറു മിനിറ്റികമാണ് മൊറാറ്റ കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കിയത്. ഇടതു വിങിലൂടെയെത്തിയ ജോര്‍ഡി ആല്‍ബ ബോക്‌സിലേക്കു ക്രോസ് നല്‍കുകയായിരുന്നു. റണ്ണിങില്‍ തന്നെ മൊറാറ്റ തന്റെ ബൂട്ട് കൊണ്ട് ബോള്‍ ഗോളി നുയര്‍ക്കു പിടികൊടുക്കാതെ വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു.
മാറ്റങ്ങളോടെ ഇരുടീമും
ഇരുടീമുകളും മാറ്റങ്ങളുമായിട്ടാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കോസ്റ്ററിക്കയ്‌ക്കെതിരേ 7-0ന്‍ വന്‍ ജയം കൊയ്ത സ്പാനിഷ് ടീമില് ഒരു മാറ്റമാണ് വരുത്തിയത്. റൈറ്റ് ബാക്കില്‍ സെസാര്‍ അസ്പിലിക്യൂട്ടയ്ക്കു പകരം ഡാനി കാര്‍വഹാളിനെ ഇറക്കി
ജപ്പാനോടു 1-2ന്റെ അട്ടിറിത്തോല്‍വിയറ്റു വാങ്ങിയ ജര്‍മനി ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. പ്രതിരോധത്തില്‍ സ്‌ക്ലോറ്റെര്‍ബര്‍ഗിനു പകരം കെഹ്‌ററിനെയും മധ്യനിരയില്‍ ഹവേര്‍ട്‌സിനു പകം ഗൊറെറ്റ്‌സ്‌കയെയും കളിപ്പിച്ചു.