- Last Updated :
സിൽവർ ലൈൻ എന്ന പിണറായി സർക്കാരിൻറെ സ്വപ്ന പദ്ധതി അനിശ് ചിതത്വത്തിൽ. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കും വരെ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കലിന് വിട്ടുനൽകിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനമുണ്ട്. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പദ്ധതി പ്രവർത്തനം മരവിപ്പിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നിർത്തിവച്ച സിൽവർ ലൈൻ പ്രവൃത്തികൾ പൂർണമായും സ്തംഭിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിന് വിട്ടു നൽകിയ 205 ജീവനക്കാരെ റവന്യൂ വകുപ്പ് തിരിച്ചു വിളിക്കും. ഇവരെ വകുപ്പിന്റെ മറ്റു പ്രവർത്തനങ്ങൾക്ക് നിയോഗിക്കാനും നിർദ്ദേശമുണ്ട്. പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനവും നിർത്തിവയ്ക്കും. റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചശേഷം സാമൂഹികാഘാത പഠനം മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
സംസ്ഥാനത്തെ വിവിധ വില്ലേജുകളിലായി 1221 ഹെക്ടര്‍ പ്രദേശത്താണ് സാമൂഹികാഘാത പഠനം നടത്താൻ തീരുമാനിച്ചത്. സിൽവർ ലൈനുമായി മുന്നോട്ടുപോകുമെന്ന് സർക്കാരും കെ റെയിൽ കോർപ്പറേഷനും ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ ആകാത്ത സ്ഥിതിയാണ്. കേന്ദ്ര അനുമതി ലഭിക്കാതെ പദ്ധതി പ്രവർത്തികമാകില്ല. ഇത് തിരിച്ചറിഞ്ഞതാണ് സർക്കാരിൻ്റെ തീരുമാനം. കേന്ദ്ര അനുമതി ലഭ്യമാകുന്നതിനു മുമ്പ് എന്തിന് ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളിലേക്ക് കടന്നു വെന്ന ചോദ്യം സർക്കാരിനെയും ഇടതുമുന്നണിയും സമ്മർദ്ദത്തിലാക്കും. ഇതുമായി ബന്ധപ്പെട്ട പോലീസ് നടപടികൾക്കും സർക്കാർ മറുപടി പറയേണ്ടിവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.