കരിക്കുലം പരിഷ്കരണം: മാതൃകാ രൂപരേഖയുണ്ടാക്കാൻ നാളെ മുതൽ ശില്പശാല

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്കരണത്തിന് മാതൃകാ രൂപരേഖ (കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക്) തയ്യാറാക്കാൻ രണ്ടു ദിവസത്തെ സംസ്ഥാനതല ശില്പശാല 29ന് തിരുവനന്തപുരത്ത് ആരംഭിക്കും. ശ്രീകാര്യം ലൊയോള എക്സ്‌റ്റെൻഷൻ സെന്ററിൽ നടക്കുന്ന ശില്പശാല ചൊവ്വാഴ്ച രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷനായിരിക്കും.

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്കരിക്കണമെന്ന് ശുപാർശ ചെയ്‌തിരുന്നു. ഇതേത്തുടർന്ന് മാതൃകാ കരിക്കുലം രൂപീകരിക്കാന്‍ ബഹു. മുഖ്യമന്ത്രിയും നിര്‍ദ്ദേശിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് കരിക്കുലം പരിഷ്കരണത്തിനുള്ള രൂപരേഖ തയ്യാറാക്കാൻ നടപടി ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷം  മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

നമുക്ക് മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്‌ത്‌ കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിന് ആദ്യപടിയായ അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് ഉന്നതവിദ്യാഭ്യാസ വിചക്ഷണരെയും അധ്യാപകരെയും അടക്കം പങ്കെടുപ്പിച്ച് സംസ്ഥാനതല ശില്പശാല ചേരുന്നത്. സംസ്ഥാനതലത്തില്‍ രൂപപ്പെടുത്തുന്ന മാതൃകാ കരിക്കുലം സർവ്വകലാശാലാ തലത്തിൽ തൊട്ട് കോളേജ് തലങ്ങളിൽ വരെ ചർച്ച നടത്തും. അവിടെയുയരുന്ന ഭേദഗതികൾകൂടി വിലയിരുത്തി സമഗ്രമാക്കി സർവ്വകലാശാലകൾക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാമെന്നതാണ് കാഴ്‌ചപ്പാട്‌.  

സര്‍വ്വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനും പുറമെ, അസാപ്, കെ-ഡിസ്‌ക് പോലുള്ള സംവിധാനങ്ങളെയും വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരുമടങ്ങുന്ന അക്കാദമിക്ക് സമൂഹത്തെയും കോര്‍ത്തിണക്കിയുള്ള സംവിധാനമാണ് കരിക്കുലം പരിഷ്കരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. കേരള ശാസ്ത്രസാങ്കേതിക കൗണ്‍സിൽ മുന്‍ വൈസ് പ്രസിഡന്റും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സുരേഷ് ദാസ് ചെയര്‍മാനായ കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി ഈ പ്രവർത്തനങ്ങൾ നയിക്കും. ദേശീയ-അന്തര്‍ ദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന, അതാത് മേഖലകളിൽ അവഗാഹമുള്ള അക്കാദമിഷ്യന്മാരും വിദ്യാഭ്യാസപ്രവർത്തകരും അന്താരാഷ്ട്ര പരിചയമുള്ള യുവ അധ്യാപകരും ഗവേഷകരും വ്യവസായ പ്രതിനിധികളുമെല്ലാം ഉൾപ്പെടുന്നതാവും കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി. കമ്മിറ്റിയ്ക്കു കീഴില്‍ ഓരോ മേഖലയിലും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിക്കും.

കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലും കരിക്കുലം ചര്‍ച്ചകളിലും ഇതേവരെ ഉയര്‍ന്നുവന്ന പൊതു നിര്‍ദ്ദേശങ്ങള്‍ ശില്പശാല വിശദമായ ചർച്ചകൾക്ക് വിധേയമാക്കും. അവ മാർഗ്ഗനിർദ്ദേശങ്ങളായി എടുത്താവും ശില്പശാല മാതൃകാ കരിക്കുലം രൂപപ്പെടുത്തുകയെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
താഴെപ്പറയുന്നവയാണ് ആ പൊതു മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ:

വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചികൾക്കനുസരിച്ചുള്ള വിഷയങ്ങൾ പഠനത്തിനു തിരഞ്ഞെടുക്കാനും അവരുടെതായ വേഗതയിൽ കോഴ്സുകൾ പൂർത്തീകരിക്കാനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തൽ

അക്കാദമിക് ക്രെഡിറ്റ് എങ്ങനെ കണക്കാക്കണമെന്നതിനു നിലനിക്കുന്ന മാതൃകകളെ അടിസ്ഥാനമാക്കി പൊതുമാനദണ്ഡം കൊണ്ടുവരൽ (ഒരു സെമസ്റ്ററിൽ 15 ലെക്ച്ചർ അല്ലെങ്കിൽ ട്യൂട്ടോറിയൽ മണിക്കൂറുകൾ ഉണ്ടെങ്കിൽ ആ കോഴ്സിന് ഒരു ക്രെഡിറ്റ് എന്ന യുജിസി മാതൃക തന്നെ പിന്തുടരാവുന്നതാണ്. പ്രാക്ടിക്കൽ /ലാബ് /ഫീൽഡ് വർക്ക് എന്നിവക്ക് ആഴ്ചയിൽ രണ്ടു മണിക്കൂർ ഉണ്ടെങ്കിൽ അതിനും ഒരു ക്രെഡിറ്റ്; തിയറി പേപ്പറുകളുടെ കാര്യത്തിൽ, ആഴ്ചയിൽ ഒരു മണിക്കൂർ ലെക്ച്ചർ അല്ലെങ്കിൽ ട്യൂട്ടോറിയലിനു ചിലവഴിച്ചാൽ ഒരു ക്രെഡിറ്റ് എന്ന മാതൃക)

 കോഴ്സുകൾ രൂപകല്പന ചെയ്യുമ്പോൾ ഓരോ ഡിസിപ്ലിനിലും വിദ്യാർത്ഥികൾ എത്തിച്ചേരേണ്ട ഗുണനിലവാരം കൃത്യമായി ആസൂത്രണം ചെയ്യൽ (പഠനതലത്തിലും പ്രായോഗികതലത്തിലും ഓരോ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികളും ആർജ്ജിക്കേണ്ട തലങ്ങൾ അടയാളപ്പെടുത്തപ്പെടണം)

 എല്ലാ ഡിസിപ്ലിനുകളിലും ഫൗണ്ടേഷൻ കോഴ്‌സുകൾ കരിക്കുലത്തിന്റെ ഭാഗമാക്കൽ

നിലവിലെ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിന്റെ ഘടനയിൽ ആവശ്യമായ മാറ്റം വരുത്തൽ (നിലവിലെ കോർ വിഷയങ്ങൾ മേജർ സ്പെഷ്യലൈസേഷൻ എന്ന രീതിയിൽ കൂടുതൽ ആഴത്തിൽ സമീപിക്കുന്ന തരത്തിൽ പുനർക്രമീകരിക്കപ്പെടണം. ഭാഷാവിഷയങ്ങളും കോംപ്ലിമെന്ററി വിഷയങ്ങളും കൂടുതൽ ആഴത്തിൽ മൈനർ സ്പെഷ്യലൈസേഷൻ എന്ന രീതിയിൽ തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരവും കൂടെയുണ്ടാവണം)

വിദ്യാർത്ഥികളുടെ തൊഴിൽനൈപുണ്യം, ശേഷി വികസനം എന്നിവയ്ക്ക് ആവശ്യമായ കോഴ്‌സുകൾ ഉണ്ടാവൽ. ഇത്തരത്തിലുള്ള പ്രായോഗിക പരിശീലനം അക്കാഡമിക് ക്രെഡിറ്റിന്റെ ഭാഗമാക്കൽ (ഓരോ വിദ്യാർത്ഥിക്കും അവർക്ക് താത്പര്യമുള്ള ഒരു തൊഴിൽമേഖലയിലെങ്കിലും പ്രായോഗിക പരിശീലനം നേടുന്നതിന് അവസരമുണ്ടാകണം. നാലുവർഷബിരുദം തിരഞ്ഞെടുക്കുന്നവർക്ക് എട്ടാം സെമസ്റ്റർ പൂർണ്ണമായും ഇന്റേൺഷിപ്പ് അല്ലെങ്കിൽ പ്രൊജക്റ്റ് ചെയ്യാൻ അവസരം)

കരിക്കുലം പരിഷ്കരണങ്ങൾ നടപ്പിലാകുമ്പോള്‍ അദ്ധ്യാപകരുടെ നിലവിലുള്ള വർക്ക്-ലോഡുമായി ബന്ധപ്പെട്ടു ഉയരാവുന്ന ആശങ്കകൾ അഭിസംബോധന ചെയ്യൽ.  (ഓരോ അദ്ധ്യാപകർക്കും ഓരോ സെമസ്റ്ററും 16 ക്രെഡിറ്റ് ലഭിക്കുന്നതിനാവശ്യമായ കോഴ്സുകൾ നല്കാൻ കഴിയുന്ന വിധത്തിൽ ഫൗണ്ടേഷൻ കോഴ്‌സുകളുടെയും ജനറൽ ഇലെക്റ്റിവ് കോഴ്‌സുകളുടെയും കോർ കോഴ്‌സുകളുടെയും ഇലെക്റ്റിവ് കോഴ്‌സുകളുടെയും കോഴ്സ് ബാസ്കറ്റുകള്‍ രൂപരേഖയുടെ ഭാഗമായി നിർദ്ദേശിക്കാവുന്നതാണ്)

ഇത്തരം എല്ലാം സാധ്യതകളും ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു കരിക്കുലം രൂപരേഖയാണ് ശില്പശാലയിൽ  രൂപമെടുക്കുക. തയാറാക്കപ്പെടുന്ന രൂപരേഖ പൊതുസമൂഹത്തിലും ചർച്ചക്ക് വിധേയമാക്കും. പിന്നീടാവും തുടർനടപടികളിലേക്ക് പ്രവേശിക്കുക  – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!