കൊച്ചി: വിഴിഞ്ഞത്ത് (Vizhinjam) നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ എന്ത് കൊണ്ട് സർക്കാർ ശക്തമായ നടപടികൾ എടുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ആൾക്കൂട്ടത്തെ തടയാനുള്ള സെക്ഷൻ 144 പോലുള്ള നടപടികൾ എന്ത് കൊണ്ട് പ്രഖ്യാപിച്ചില്ലെന്നും കോടതി ചോദിച്ചു. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്ത് കഴിഞ്ഞ ദിവസം വലിയ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളുമാണ് അരങ്ങേറിയത്. കോടതിയുടെ ചോദ്യങ്ങൾക്ക് എത്രയും പെട്ടെന്ന് മറുപടി നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിഴിഞ്ഞം പ്രതിഷേധം അവസാനിപ്പിക്കാൻ സർക്കാർ എടുത്ത നടപടികളെക്കുറിച്ച് എത്രയും പെട്ടെന്ന് വിശദമായ റിപ്പോർട്ട് വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവ് നടപ്പായില്ലെന്ന് വ്യക്തമാക്കി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ‘കോടതി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ യാതൊരു വീഴ്ചയുമില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്,’ ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. അദാനി പ്രോജക്ട് സൈറ്റിൽ പ്രതിഷേധക്കാർ പ്രവേശിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഈ നിർദ്ദേശവും കോടതി ചൂണ്ടിക്കാട്ടി.
“പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് എനിക്ക് അറിയണം,” സെക്ഷൻ 144 പ്രകാരം ഇത്തരം സാഹചര്യങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള നടപടി എടുക്കേണ്ടതില്ലേയെന്നും കോടതി ആവർത്തിച്ച് ചോദിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സുഗമമായി നടത്തുന്നതിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയാണെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം.
Also Read- ‘വിഴിഞ്ഞം പദ്ധതി തടസപ്പെടുത്തരുത്; അക്രമങ്ങൾ ആവർത്തിക്കരുത്’: സർവകക്ഷിയോഗം
വിഴിഞ്ഞത്ത് പ്രതിഷേധക്കാർ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. പ്രതിഷേധക്കാർക്ക് ഉത്തരവാദിത്വമുള്ളത് പോലെ അവരെ ഇതിന് പ്രേരിപ്പിച്ചവർക്കും ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രദേശത്തെ പ്രതിഷേധങ്ങൾ നേരിടുന്നതിലും പൂർവസ്ഥിതി പുനസ്ഥാപിക്കുന്നതിലും സംസ്ഥാനത്തെ പോലീസിന് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്ന് അദാനി ഗ്രൂപ്പിൻെറ അഭിഭാഷകർ കുറ്റപ്പെടുത്തി. എന്നാൽ, കേന്ദ്രസേനയെ വിളിച്ചാൽ പോലും ഇപ്പോഴുണ്ടായത് തന്നെയാണ് സംഭവിക്കുകയെന്നാണ് സർക്കാർ അഭിഭാഷകൻെറ വിശദീകരണം. “കേന്ദ്രസേനയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ അനാവശ്യ പ്രവചനവും ഊഹാപോഹവും നടത്തേണ്ടതില്ല,” മറുപടിയായി കേന്ദ്ര കൌൺസിൽ വ്യക്തമാക്കി.
സർക്കാരിൻെറ നടപടി നീതിപൂർവമല്ലെന്ന് കെസിബിസി
വിഴിഞ്ഞത്തെ പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങളെ പരിഗണിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുടെ നടപടികൾ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് കേരള കാത്തലിക് ബിഷപ്പ് കൌൺസിൽ (കെസിബിസി) വ്യക്തമാക്കി. ജനങ്ങളുടെ വിഷയങ്ങൾ പരിഗണിച്ച് മാത്രമേ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോവാൻ പാടുള്ളൂവെന്ന് തിരുവനന്തപുരം അതിരൂപതയും വ്യക്തമാക്കി. വിഴിഞ്ഞത്ത് നടന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് കെസിബിസി വക്താവ് ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി വ്യക്തമാക്കി. പ്രതിഷേധക്കാർക്കെതിരെ നടന്ന പോലീസ് നടപടികളെയും കെസിബിസിയും അതിരൂപതയും അപലപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.