കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കോഴിക്കോട് കോർപറേഷന് നഷ്ടമായ പണം തിരികെ നൽകാൻ രണ്ട് ദിവസം കൂടി സമയം അനുവദിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. നഷ്ടപ്പെട്ട പണം ഒരു ചില്ലി കാശ് പോലും കുറയാതെ കോർപറേഷന് തിരികെ ലഭിക്കണം. പണം തിരികെ ലഭിച്ചില്ലെങ്കിൽ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയും പ്രവർത്തിക്കില്ല. തീരുമാനം ഉണ്ടായില്ലെങ്കിൽ പുറത്തുള്ള ബാങ്കുകള്‍ സ്തംഭിപ്പിക്കണോ എന്ന് ആലോചിക്കുമെന്നും പി മോഹനൻ പറഞ്ഞു. മേയർ ഭവനിൽ മേയറും ഡെപ്യൂട്ടി മേയറും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കൗൺസിലർമാർ മേയർ ഭവനിലുള്ളിൽ കയറി പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
റെയില്‍വേ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡിലെ പിഎന്‍ബി ശാഖയിലെ അക്കൗണ്ടില്‍ നിന്ന് കോഴിക്കോട് കോർപറേഷന് 14.5 കോടി രൂപ നഷ്ടമായിരുന്നു. മുന്‍ സീനിയര്‍ മാനേജര്‍ റിജിലാണ് കോര്‍പ്പറേഷന്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് വലിയ തുക തട്ടിയെടുത്തത്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റിങ്ങില്‍ പണം നഷ്ടമായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് രണ്ടരക്കോടി രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കൂടുതല്‍ തുക നഷ്ടമായതായി കണ്ടെത്തി.
ആദ്യം റിജില്‍ പിതാവിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് തുക മാറ്റുകയും പിന്നീട് ഇത് ആക്‌സിസ് ബാങ്കിലെ റിജിലിന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. തിരിമറിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ റിജില്‍ ഇപ്പോള്‍ ഒളിവിലാണ്. തട്ടിപ്പ് നടത്തിയതിന് പിന്നാലെ റിജിലിനെ ജോലിയില്‍ നിന്ന് ബാങ്ക് സസ്‌പെന്റ് ചെയ്തിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി എം പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യേപക്ഷ തിങ്കളാഴ്ച പരിഗണിക്കും. അതേസമയം, റിജില്‍ തട്ടിയെടുത്ത തുക സംബന്ധിച്ച് കോര്‍പറേഷന്‍ അധികൃതര്‍ പുറത്തുവിട്ട കണക്കും ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും പൊരുത്തപ്പെടുന്നില്ലെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ നല്‍കുന്ന വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.