പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാണ്ടിയുടെ ഉല്പാദനത്തിനാവശ്യമായ നിർമ്മാണ നടപടികൾ ആരംഭിച്ചു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ലിംഗ് പ്ലാൻറ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ ഇത്തവണത്തെ ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിലെത്തും.
ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിൻ്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. ഉല്പാദനത്തിനാവശ്യമായ വെള്ളം വാട്ടർ അതോറിറ്റിയാണ് വിതരണം ചെയ്യുക. പ്രതിദിനം 65,000 ലിറ്റർ ജലമാണ് ആദ്യഘട്ടത്തിൽ ആവശ്യം. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക.
Also Read-ജവാൻ റമ്മിന് പിന്നാലെ മലബാർ ബ്രാൻഡിയുമായി കേരള സർക്കാർ; പുതിയ ബ്രാൻഡ് ഓണത്തിന്
ഇതിനായി വാട്ടർ അതോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതി സ്ഥലത്ത് കുഴൽക്കിണർ നിർമ്മിച്ച് വലിയ തോതിൽ ജലചൂഷണം നടത്തുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറയുന്നു. കുഴൽ കിണറിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ അയഡിൻ അംശം കൂടുതലാണെന്നും അത് മദ്യം ഉല്പാദിപ്പാക്കാൻ യോഗ്യമല്ലെന്നും ഇവർ പറയുന്നു.
2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്. മദ്യ ഉല്‌പാദനം ആരംഭിക്കുന്നതോടെ 250 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് അധികൃതർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.