എന്നാൽ ഇടക്കാലത്ത് ഇരുവരും പിരിഞ്ഞിരുന്നു. സിദ്ദിഖ് പൂർണമായും സംവിധാനത്തിലേക്കും ലാൽ നിർമ്മാണത്തിലേക്കും അഭിനയത്തിലേക്കും തിരിഞ്ഞു. ആദ്യത്തെ ഈ പിളർപ്പിന് ശേഷം പിറന്ന സിനിമകളാണ് ഹിറ്റലർ, ഫ്രണ്ട്‌സ് എന്നിവ. എന്നാൽ ഫ്രണ്ട്സിന് ശേഷം രണ്ടുപേരും രണ്ടു വഴി സ്വീകരിക്കുകയായിരുന്നു. രണ്ടു പേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിരവധി സിനിമകളുടെ ഭാഗമായി.
എന്നാൽ എന്തുകൊണ്ടാകും ഇവർ പിരിഞ്ഞത് എന്ന ചോദ്യം പ്രേക്ഷകർക്ക് ഇടയിൽ സജീവമായിരുന്നു. അതിനിടെയാണ് ഏറെ നാളുകൾക്ക് ശേഷം 2016 ൽ കിങ് ലയർ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഇവർ ഒന്നിക്കുന്നത്. ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സിദ്ദിഖ് ആയിരുന്നു. രണ്ടു പേരും ചേർന്ന് തിരക്കഥ നിർവഹിക്കുകയും ചെയ്തു. ഏറെ നാളുകൾക്ക് ശേഷം എത്തിയ സിദ്ദിഖ് ലാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
എന്നാൽ ഇവർക്ക് രണ്ടുപേർക്കും ഇടയിലെ സൗഹൃദത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നതിന് തെളിവായിരുന്നു ആ ചിത്രം. അപ്പോഴും ഇത്രയും വർഷം രണ്ടുപേരും പിരിഞ്ഞു നിന്നത് എന്താണെന്ന് വ്യക്തമാക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ഒരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ കൂട്ടുകെട്ട് പിരിഞ്ഞതിനെ കുറിച്ച് സിദ്ദിഖും ലാലും സംസാരിച്ചിരുന്നു. തങ്ങൾ പിരിഞ്ഞതിന്റെ കാരണം പറഞ്ഞാൽ അത് ചിലരെ വേദനിപ്പിക്കുമെന്നാണ് ലാൽ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്. ഇരുവരുടെയും വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
ഇനി അത് പറഞ്ഞാലും അത് പറയുന്ന ഞങ്ങൾക്കോ കേൾക്കുന്ന പ്രേക്ഷകർക്കോ ആർക്കും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. അങ്ങനെ ആർക്കും ഗുണമില്ലാത്ത, ചിലപ്പോൾ ആരെയെങ്കിലും വേദനിപ്പിച്ചേക്കാവുന്ന ഒരു കാര്യം എന്തിനാണ് പറയുന്നത് എന്നാണ് ലാൽ ചോദിച്ചത്. അത് അവിടെ വെച്ച് തന്നെ അങ്ങ് തീർന്നുപോട്ടെ. അതല്ലേ നല്ലത്. കൂട്ടുകെട്ട് പിരിഞ്ഞതു കൊണ്ട് രണ്ടുപേർക്കും നല്ലതേ ഉണ്ടായിട്ടുള്ളൂ എന്നും ലാൽ പറഞ്ഞിരുന്നു.
ഒറ്റയ്ക്ക് പ്രവർത്തിക്കുമ്പോൾ അദ്ദേഹവും ഉണ്ടായിരുന്നെങ്കിൽ ഗുണമായേനെ എന്ന് ചിലപ്പോഴെങ്കിലും തോന്നും. ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ ഓർക്കാറുണ്ട്. ചില പടങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഒരുപക്ഷേ അതിലും നന്നായേനെ എന്ന് തോന്നിയിട്ടുണ്ടെന്നും ലാൽ പറഞ്ഞു.
എന്തിന് പിരിഞ്ഞു എന്നതിനേക്കാൾ പിരിഞ്ഞതുകൊണ്ട് എന്തുണ്ടായി എന്നല്ലേ നമ്മൾ ആലോചിക്കേണ്ടത് എന്നാണ് ചോദ്യത്തോടെ സിദ്ദിഖ് പ്രതികരിച്ചത്. എന്തിന് പിരിഞ്ഞു എന്നതിന് ഇന്ന് പ്രസക്തിയില്ല. ആ കാരണം ഇന്ന് നിലനിൽക്കുന്നില്ല. അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തങ്ങളുടെ സ്വഭാവങ്ങളിലെ വ്യത്യാസങ്ങളും ഇരുവരും അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിദ്ദിഖ് ഒരു കഥ എഴുതാനിരുന്നാൽ അത് മാത്രമാണ് അവന്റെ മനസിലുണ്ടാകുക. ഹോട്ടലിൽ റൂമെടുത്ത് മൂന്ന് മാസമൊക്കെ വീട്ടിൽ പോകാതെ ഇരുന്ന് എഴുതിയിട്ടുണ്ട്. എന്നാൽ ഞാൻ എല്ലാ ദിവസവും വൈകുന്നേരം വീട്ടിലേക്ക് പോകും. എനിക്ക് പിള്ളേരെ കാണണമെന്നൊക്കെ തോന്നും.
എനിക്കത് കുറ്റബോധമായി തോന്നിയിട്ടുണ്ട്. അവൻ അവിടെ ഇരുന്ന് കഷ്ടപ്പെടുകയാണല്ലോ എന്നൊക്കെ ഓർക്കും രാവിലെ എഴുന്നേറ്റ് അങ്ങോട്ട് ഓടും. അങ്ങനെ ആയിരുന്നു എന്നും ലാൽ ഓർക്കുന്നുണ്ട്. താൻ അതിനിടെ വീട്ടിൽ പോയാൽ തനിക്ക് ആ കണക്ഷൻ നഷ്ടപ്പെട്ടു പോകുമെന്നായിരുന്നു സിദ്ദിഖ് വീട്ടിൽ പോകാത്തതിന് കാരണമായി പറഞ്ഞത്.