കൊച്ചി
സമഗ്രപരിഷ്കരണത്തിലൂടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാനസൗകര്യ വികസനം, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റം, വിദ്യാഭ്യാസ–-വ്യാവസായിക മേഖലകൾ തമ്മിൽ ജൈവബന്ധം തുടങ്ങിയ നടപടികളാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാക്കനാട് രാജഗിരി ബിസിനസ് സ്കൂളിന് ലഭിച്ച അസോസിയേഷൻ ടു അഡ്വാൻസ്ഡ് കൊളീജിയറ്റ് സ്കൂൾസ് ഓഫ് ബിസിനസ് (എഎസിഎസ്ബി) രാജ്യാന്തര അംഗീകാരത്തിന്റെ അനുമോദനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിന് നിയോഗിച്ച മൂന്നു കമീഷനുകളുടെ റിപ്പോർട്ട് നടപ്പാക്കും. ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് മികച്ച സാമ്പത്തികസഹായം നൽകും. സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യവും ഉറപ്പാക്കും. 1,89,971 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നതിന് 117 കോടി രൂപ വിനിയോഗിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാർഥിപ്രതിഭാ പുരസ്കാരം 1000 വിദ്യാർഥികൾക്ക് നൽകി. നാക് അക്രഡിറ്റേഷൻ മാതൃകയിൽ അംഗീകാരം നൽകുന്നതിന് സംസ്ഥാനതലത്തിൽ ഏജൻസിയെ ഏർപ്പെടുത്തി.
സർക്കാരിന്റെ ഇടപെടലുകൾ ഫലംകണ്ടതിന്റെ സൂചനകളാണ് ഏറ്റവും പുതിയ നാക് ഗ്രേഡിങ്ങിലുള്ളത്. എ++ ഗ്രേഡ് നേടിയ രാജ്യത്തെ ആറ് സർവകലാശാലകളിൽ ഒന്നായി കേരള സർവകലാശാല മാറി. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ 100 സർവകലാശാലകളിൽ കേരളത്തിലെ നാലെണ്ണം ഇടംനേടി.
സിഎംഐ സേക്രട്ട് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യാൽ ഫാ. ബെന്നി നൽക്കര അധ്യക്ഷനായി. രാജഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോസ് കുറിയേടത്ത്, രാജഗിരി ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ. സുനിൽ പുലിയക്കോട്ട്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപനം, ഗവേഷണം, പാഠ്യപദ്ധതി വികസനം തുടങ്ങിയ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾ മുൻനിർത്തിയാണ് രാജഗിരി ബിസിനസ് സ്കൂളിന് അംഗീകാരം. നേട്ടത്തിന് അർഹമാകുന്ന സംസ്ഥാനത്തെ ഏക വിദ്യാഭ്യാസസ്ഥാപനമാണ് രാജഗിരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ