തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ പുറഞ്ഞു. കോവിഡിന് ശേഷമുള്ള സമയത്ത് തീർത്ഥാടകരുടെ ബാഹുല്യം കൂടുമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും ജില്ലാ ഭരണകൂടത്തിനും തിരിച്ചറിയാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യങ്ങൾ പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അലംഭാവം കാട്ടിയെന്നും പ്രതിപക്ഷനേതാവ് വാർത്താകുറിപ്പിൽ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ശബരിമല സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണം. തീർത്ഥാടനകാലം കഴിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിക്ക് ശബരിമലയുടെ പൂർണ നിയന്ത്രണം നൽകണം.
ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടിട്ടില്ല. തീർത്ഥാടകരുടെയും ഭക്തജനങ്ങളുടെയും ആശങ്ക സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അതേസമയം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കനത്ത തോതിലുള്ള വർധനയുണ്ടാകുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം.
പ്രതിദിനം ഒരു ലക്ഷത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷമായി തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ദർശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും യോഗത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.