തിരുവനന്തപുരം
ചാൻസലറാകാൻ യോഗ്യനല്ലെന്ന് പ്രവൃത്തിയിലൂടെ ഗവർണർ തെളിയിച്ചെന്ന് കെ ടി ജലീൽ. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ സർവകലാശാലാ നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. അതിൽ പ്രതിപക്ഷം അപാകം ആരോപിക്കരുതായിരുന്നു. പ്രഗത്ഭമതികളെയാണ് ഇടതുപക്ഷം എപ്പോഴും വിസിമാർ ആക്കിയത്. ഒരിക്കലും കമ്യൂണിസ്റ്റുവൽക്കരണം നടപ്പാക്കിയിട്ടില്ല. ജോൺ മത്തായി, യു ആർ അനന്തമൂർത്തി, കെ എൻ പണിക്കർ, കെ കെ എൻ കുറുപ്പ്, ബി ഇക്‌ബാൽ തുടങ്ങിയവരെല്ലാം പ്രഗത്ഭരായിരുന്നു. കലാമണ്ഡലം ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റിയപ്പോൾ പകരം നിശ്ചയിച്ചത് മല്ലിക സാരാഭായിയെയാണ്.
വിദ്യാഭ്യാസ മേഖലയിലൂടെ ബൗദ്ധിക തലത്തിൽ ആർഎസ്‌എസ് ആശയങ്ങൾക്ക് മേൽക്കൈയുണ്ടാക്കാനാണ് ശ്രമമെന്ന് ഐ ബി സതീഷ് പറഞ്ഞു. നേരത്തെ ഗവർണറെ മാറ്റുന്നതിനെ എതിർത്ത യുഡിഎഫിന് വൈകിവന്ന വിവേകം, ഒരിക്കലും വരാതിരിക്കുന്ന വിവേകത്തേക്കാൾ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെന്ന രീതിയിൽ ആരിഫ് മൊഹമ്മദ്‌ഖാൻ ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിപുതപ്പിക്കാൻ ശ്രമിക്കുന്നതായി തോമസ് കെ തോമസ് പറഞ്ഞു. ഭരണപക്ഷത്തെ എങ്ങനെയെങ്കിലും കുറ്റം പറയുകയെന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ