ന്യൂഡൽഹി
വിളകൾക്ക് മിനിമം താങ്ങുവില നിയമപരമാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ കർഷകസമരം തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഹരിയാനയിലെ കർണാലിൽ ശനിയാഴ്‌ച സംയുക്ത കിസാൻമോർച്ച യോഗം ചേരും. 2020ലെ കർഷകസമരത്തെതുടർന്ന് കേന്ദ്രം നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്താൻ അഖിലേന്ത്യ കിസാൻസഭ 35–-ാം സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. നൽകിയ ഉറപ്പുകളിൽനിന്ന് കേന്ദ്രം പിന്നോട്ടുപോയാൽ വീണ്ടും പ്രക്ഷോഭപാത സ്വീകരിക്കേണ്ടിവരുമെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ പറഞ്ഞു.
വൈദ്യുതിനിയമ ഭേദഗതി തികച്ചും കർഷകവിരുദ്ധമാണ്. നിർദിഷ്ട ബില്ലിലെ വ്യവസ്ഥകൾ പരീക്ഷണാടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിലെ ഒരു ജില്ലയിൽ നടപ്പാക്കി. അവിടെ മൂന്നു കുതിരശക്തി പമ്പ് ഉപയോഗിക്കുന്ന കർഷകർക്ക് പ്രതിമാസം ശരാശരി 7000–- 8000 രൂപയാണ് ബിൽ. അധിക ബിൽത്തുക ഇപ്പോൾ സർക്കാരാണ് വഹിക്കുന്നതെങ്കിലും നിയമഭേദഗതി നടപ്പായാൽ ഭാരം കർഷകരുടെ ചുമലിലാകും.
കർഷകസമരത്തിനിടെ യുപിയിലെ ലഖിംപുർഖേരിയിലുണ്ടായ വെടിവയ്‌പിന് ഉത്തരവാദിയായ അജയ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രിസ്ഥാനത്ത് തുടരുന്നു. പ്രക്ഷോഭത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന ഉറപ്പും ബിജെപി സർക്കാരുകൾ പാലിച്ചിട്ടില്ല. ഈ ആവശ്യങ്ങൾ ഉയർത്തി പ്രക്ഷോഭം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ കഴിഞ്ഞ യോഗത്തിൽ ധാരണയായി. സമരരീതി കർണാലിൽ പ്രഖ്യാപിച്ചേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ