നിരവധി വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ദിലീപിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളിൽ ഒന്നാണ് കുഞ്ഞിക്കൂനന്‍. ദിലീപിന്റെ കരിയറിൽ ഹിറ്റുകളിൽ ഒന്ന്. 2002 ജൂലൈ 31 നാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഡബിള്‍ റോളിലാണ് ദിലീപ് ചിത്രത്തിൽ അഭിനയിച്ചത്.
വിമല്‍കുമാര്‍, പ്രസാദ് എന്നിങ്ങനെ രണ്ടു വേഷങ്ങളാണ് നടൻ അവതരിപ്പിച്ചത്. നവ്യ നായർ മന്യ എന്നിവരായിരുന്നുചിത്രത്തിൽ നായികമാരായത്. സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍, ഗിന്നസ് പക്രു, നിത്യ ദാസ്, സലീം കുമാര്‍, മച്ചാന്‍ വര്‍ഗീസ്, നെടുമുടി വേണു തുടങ്ങിവമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. 83 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. 100 ദിവസത്തിലധികം ഓടിയ സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു
മലയാളത്തില്‍ നിന്നും ഗംഭീര വിജയമായ സിനിമ തമിഴിലേക്കും കന്നഡയിലേക്കുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴിൽ പേരഴകൻ എന്ന പേരിൽ എത്തിയ ചിത്രത്തില്‍ ജ്യോതികയും സൂര്യയുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.
ചിത്രത്തിൽ അമ്പരപ്പിക്കുന്ന വേഷപ്പകർച്ചയായിരുന്നു ദിലീപിന്റേത്. ദിലീപിന്റെ കുഞ്ഞന്‍ എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ ചിത്രത്തിലെ ഹാസ്യ രംഗങ്ങളും ഗാനവുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
കുഞ്ഞിക്കൂനൻ ആവുന്നതിന് നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ഒരിക്കൽ ദിലീപ് തുറന്നുപറഞ്ഞിരുന്നു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇതിനെ കുറിച്ച് സംസാരിച്ചത്. അങ്ങനെ ഒരു രൂപത്തിനായി നാലഞ്ച് പേരുടെ രൂപം റെഫർ ചെയ്തിട്ടുണ്ടെന്നും അവസാനം സ്കെച്ച് ചെയ്ത് അങ്ങനെയൊരു രൂപം തീരുമാനിക്കുകയായിരുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്.
‘കുഞ്ഞിക്കൂഞ്ഞന് ശരിക്കും പറഞ്ഞാൽ അഞ്ചാറ് മാസത്തെ പ്രയത്‌നം തന്നെയുണ്ട്. അത് മാത്രമല്ല, ഒരു മൂന്ന് നാലഞ്ച് ആളുകളുടെ രൂപങ്ങൾ ഒന്നിച്ച് ചേർത്താണ് അങ്ങനെ ഒരു രൂപത്തിലേക്ക് എത്തിയത്. എല്ലാവർക്കും വളരെ ഓമനത്തം തോന്നുന്ന ഒരു കഥാപാത്രമാണത്. നമ്മൾ തന്നെ സ്കെച്ച് ചെയ്താണ് ആ രൂപത്തിലേക്ക് കൊണ്ട് വന്നത്. ചെയ്ത് നോക്കിയ ശേഷം ഇത് ഒക്കെയാണ് എന്ന നിലയ്ക്ക് അത് ഉറപ്പിക്കുകയായിരുന്നു,’ ദിലീപ് പറഞ്ഞു.