സേവിംഗ്സ് അക്കൗണ്ട്
പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന ബാങ്ക് എന്ന് വേണമെങ്കിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിനെ വിളിക്കാം. മൊബൈല്‍ ഫോണ്‍ വഴി ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. സേവിംഗ്‌സ് അക്കൗണ്ടിനൊപ്പം ഡെബിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക് സൗകര്യങ്ങള്‍ ബാങ്കിൽ നിന്ന് ലഭിക്കും സ്ഥിര നിക്ഷേപം ആരംഭിക്കാനും വായ്പകളെടുക്കാനും സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് എളുപ്പത്തില്‍ സാധിക്കും.
ഇതോടൊപ്പം ലോക്കര്‍ സൗകര്യം നേടണമെങ്കിലും സേവിംഗ്‌സ് അക്കൗണ്ട് ആവശ്യമാണ്. ചില ബാങ്കുകള്‍ വ്യക്തിഗത അപകട, മരണ ഇന്‍ഷൂറന്‍സ് പരിരക്ഷയും സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നുണ്ട്. എല്ലാ സേവിംഗ്സ് അക്കൗണ്ടുകൾക്കും ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് ലഭിക്കും.
7 ശതമാനം പലിശ നല്‍കുന്ന ബാങ്കുകള്‍
ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നൊരാൾ പലിശ നിരക്ക് ശ്രദ്ധിക്കേണ്ടതാണ്. ഇതിനൊപ്പം എടിഎം ചാർജുകൾ, മിനിമം ബാലൻസ് എന്നിവ കൂടി മനസിലാക്കണം. പലിശയിലേക്ക് വന്നാൽ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിര നിക്ഷേപത്തിനെന്ന പോലെ സേവിംഗ്‌സ് അക്കൗണ്ടിലും പലിശ കുറവാണ്. 3.50 ശതമാനം വരെയാണ് മിക്ക ബാങ്കുകളും നല്‍കുന്ന പലിശ നിരക്ക്.
സ്വകാര്യ ബാങ്കായ ഡിസിബി ബാങ്കില്‍ 2.5 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ ലഭിക്കും, 2500 രൂപ മുതല്‍ 5000 രൂപ വരെയാണ് സേവിംഗ്സ് അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ്. ബൻഡൻ ബാങ്കിൽ 6.5 ശതമാനവും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ആർബിഎൽ ബാങ്ക്, യെസ് ബാങ്ക് എന്നിവിടങ്ങിൽ 6.28 ശതമാനം പലിശയും സേവിംഗ്സ് അക്കൗണ്ടിന് ലഭിക്കും.
സ്മോൾ ഫിനാൻസ് ബാങ്ക്
സ്‌മോള്‍ സേവിംഗ്‌സ് ബാങ്കുകളില്‍ എയു സ്‌മോള്‍ സേവിംഗ്‌സ് ബാങ്കില്‍ നിന്ന് 7 ശതമാനം പലിശ ലഭിക്കും 2,000 രൂപ മുതൽ 5,000 രൂപ വരെയാണ് ബാങ്കില്‍ ആവശ്യമായ മിനിമം ബാലന്‍സ്.
ഇക്വിറ്റാസ് സ്‌മോള്‍ സേവിംഗ്‌സ് ബാങ്കിലും 7 ശതമാനം വരെ പലിശ സേവിംഗ്‌സ് അക്കൗണ്ടിന് ലഭിക്കും. 10,000 രൂപ വരെ മിനിമം ബാലൻസ് ആവശ്യമാണ്. സൂരോദ്യയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ മിനിമം ബാലന്‍സില്ലാതെ 7 ശതമാനം പലിശ നേടാം.
നികുതി ഇളവ്
സേവിംഗ്സ് അക്കൗണ്ടിൽ പലിശയ്ക്കൊപ്പം നികുതി ഇളവും അടങ്ങിയിരിക്കുന്നുണ്ട്. ഉയർന്ന പലിശ നിരക്ക് ലഭിക്കുമ്പോഴുണ്ടാകുന്ന വരുമാനത്തിന് ആദായ നികുതി ഇളവുമുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80ടിടിഎ പ്രകാരം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലെ 10,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് ആദായ നികുതി കിഴിവ് നേടാൻ സാധിക്കും. 60 വയസിന് താഴെ പ്രായമുള്ള വ്യക്തിഗത നികുതിദായകർക്കും ഹിന്ദു അഭിവക്ത കുടുംബങ്ങള്‍ക്കും മാത്രമാണ് ഇളവ് ലഭിക്കുക.