ശിവഗിരി
അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നിയമനിർമാണം അടക്കമുള്ളവയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ നീങ്ങുന്നതിന് ഗുരു നടത്തിയ നീക്കങ്ങൾ പ്രചോദനമാണ്. സാമൂഹ്യചിന്തയെ യുക്തിബോധവുമായി കൂട്ടിക്കെട്ടിയുണ്ടാക്കിയ പുരോഗമനസമൂഹമാണ് കേരളത്തിലേതെന്നും 90–-ാമത് ശിവഗിരി തീർഥാടനസമ്മേളനം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ആ പുരോഗമന സമൂഹത്തെ പിന്നോട്ട് അടിപ്പിക്കുന്നതിന് ഇരുട്ടിന്റെ ശക്തികൾ കാലങ്ങളായി ശ്രമിച്ചുവരികയാണ്. ഇനിയും കെട്ടുപോയിട്ടില്ലാത്ത നവോത്ഥാന ചിന്ത ഉയർത്തിപ്പിടിച്ച് അവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണം. നാടിന്റെ വികസനത്തെയും നവോത്ഥാനപരമായ ചിന്താഗതികളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകുന്ന ഗുരുവിന്റെ കാഴ്ചപ്പാടുതന്നെയാണ് സർക്കാരും മുറുകെപ്പിടിക്കുന്നത്.-
വ്യക്തി–-പൊതുജീവിതത്തെ ശുദ്ധീകരിക്കാനും മെച്ചപ്പെട്ടതാക്കാനും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഉപയോഗിക്കാനാകണം. ശിവഗിരി തീർഥാടനത്തിന്റെ ലക്ഷ്യമായി ഗുരു ഊന്നിപ്പറഞ്ഞത് വിദ്യാഭ്യാസം, ശുചിത്വം, കൃഷി, കൈത്തൊഴിൽ തുടങ്ങിയവയൊക്കെയാണ്. ഈ വിഷയങ്ങളെപ്പറ്റി പ്രസംഗപരമ്പരകൾ നടത്തി സമൂഹത്തെ ഇവയിലേക്ക് ആകർഷിക്കണമെന്നും ഗുരു പറഞ്ഞു. ആഡംബരവും ഒച്ചപ്പാടുമുണ്ടാക്കി തീർഥാടനം മലിനപ്പെടുത്തരുതെന്നും അനാവശ്യമായി ഒരുകാശുപോലും ചെലവ് ചെയ്യരുതെന്നും ഗുരു ഉപദേശിച്ചു.
ഗുരു ജനാധിപത്യബോധത്തോടെയാണ് പെരുമാറിയത്. അത് പൂർണതോതിൽ മനസ്സിലാക്കാനാകണം. സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കുകയല്ല അതിലെ നന്മ മനസ്സിലാക്കി കൊടുത്ത് എതിരഭിപ്രായക്കാരുടെ നിലപാട് മാറ്റുന്ന ജനാധിപത്യ രീതിയേ അദ്ദേഹം കൈക്കൊണ്ടിട്ടുള്ളൂ.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അന്നത്തെ സമൂഹത്തിൽ വലിയതോതിലായിരുന്നു. അവയെ നേരിടുന്നതിൽ ഗുരു കാട്ടിയ മാതൃക പ്രസക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി.