തിരുവനന്തപുരം
പുനഃസംഘടനാ വിഷയം ഉയർത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ ചേരി നീക്കം ശക്തമാക്കി. അടിയന്തര പുനഃസംഘടനയാണ് ഇവരുടെ ആവശ്യം. പ്രസിഡന്റ് പദവി തുടർച്ചാ പ്രഖ്യാപനത്തിനുശേഷമേ പുനഃസംഘടന പാടുള്ളുവെന്ന സുധാകരന്റെ നിലപാട് കേരളത്തിലെ കോൺഗ്രസിനെ അപകടത്തിലെത്തിക്കുമെന്ന് എംപിമാർ അടക്കമുള്ളവർ ദേശീയ നേതൃത്വത്തെ അറിയിച്ചു. മുന്നണി തർക്കങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്തുതീർക്കാൻപോലും കെൽപ്പില്ലാത്ത നേതൃത്വമാണ് കേരളത്തിലെന്നാണ് പരാതിക്കാർ ഉന്നയിച്ചത്. പ്രസിഡന്റുമാരെ നിയമിച്ചെങ്കിലും ഡിസിസികൾ പുനഃസംഘടിപ്പിക്കാൻ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് ഇക്കൂട്ടർ പറയുന്നു.
ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയും സാധ്യമായിട്ടില്ല. കോൺഗ്രസിലെ മുതിർന്ന നേതാക്കളും കടുത്ത അതൃപ്തിയിലാണ്. പാർടി നേതൃത്വവും പാർലമെന്ററി പാർടി നേതൃത്വവും തന്നിഷ്ടപ്രകാരം മുന്നോട്ടുപോകുന്നുവെന്നാണ് പരാതി.
കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന യുഡിഎഫ് ഏകോപന സമിതി യോഗം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. മുസ്ലിംലീഗ് അതൃപ്തിയിലാണ്. കോൺഗ്രസ് നേതാക്കളിൽനിന്ന്, പ്രത്യേകിച്ച് കെ സുധാകരനിൽനിന്നടക്കം നിരന്തരം ഉയരുന്ന ചില പ്രസ്താവനകളാണ് പാർടിയെ വല്ലാതെ വിഷമിപ്പിക്കുന്നത്. ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം യുഡിഎഫ് യോഗത്തിൽ ഉന്നയിച്ചിട്ടും കാര്യമായ ചർച്ചപോലുമുണ്ടായില്ല. ഒപ്പം കോൺഗ്രസിലെ ചേരിപ്പോരിന്റെ തിക്തഫലവും അനുഭവിക്കേണ്ടിവരുന്നുവെന്നാണ് നേതാക്കളുടെ പരാതി. യുഡിഎഫിൽ ചർച്ചകളില്ല. ഒറ്റക്കെട്ടായി മുന്നണിക്ക് ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന വികാരവും ലീഗിൽ ശക്തിപ്പെടുന്നു. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നാണ് ലീഗ് വിലയിരുത്തൽ. കഴിഞ്ഞദിവസം എ കെ ആന്റണി നടത്തിയ പ്രസ്താവനയും അനവസരത്തിലുള്ളതായിപ്പോയി എന്ന നിലപാടാണുള്ളത്.