കൊച്ചി
മലയാളസിനിമകളുടെ ഒടിടി റിലീസ് വ്യവസ്ഥ പാലിച്ചില്ലെങ്കിൽ ജനുവരി ഒന്നുമുതൽ കടുത്ത നടപടിയെന്ന് തിയറ്റർ ഉടമാ സംഘടനയായ ഫിയോക്. തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമ ആറാഴ്‌ചയ്‌ക്കുശേഷം (42 ദിവസം)മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിർമാതാക്കളുമായി ഒപ്പിട്ടിട്ടുള്ള വ്യവസ്ഥ. അതു പാലിക്കാത്ത നിർമാതാക്കളുടെയും താരങ്ങളുടെയും സിനിമകൾ ഭാവിയിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്നാണ് ഫിയോക്കിന്റെ തീരുമാനം.
തിയറ്ററുകളെ സംരക്ഷിക്കാൻമാത്രമല്ല, സിനിമാവ്യവസായത്തിന്റെ നിലനിൽപ്പുകൂടി മുന്നിൽക്കണ്ടാണ് നിലപാട് കടുപ്പിക്കുന്നതെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. നേരിട്ടുള്ള ഒടിടി റിലീസാണ് ആദ്യകാലത്ത് തിയറ്ററുകൾ നേരിട്ട വെല്ലുവിളി. തിയറ്ററുകളെ ഒഴിവാക്കിയുള്ള റിലീസിന് ഒടിടികൾ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും രണ്ടു റിലീസുകൾക്കിടയിലെ സമയപരിധി പാലിക്കാത്തത് തിയറ്ററുകളെ പ്രതിസന്ധിയിലാക്കി. മികച്ച സിനിമകൾക്കുപോലും തിയറ്ററിൽ പ്രേക്ഷകർ എത്താത്ത സ്ഥിതിയായി. ദിവസങ്ങൾക്കുള്ളിൽ സിനിമ ഒടിടിയിൽ വരുമെന്നതിനാൽ പ്രേക്ഷകർ തിയറ്ററിൽ എത്തുന്നില്ലെന്ന് വിജയകുമാർ പറഞ്ഞു. മലയാളത്തിന് ഏറെ ഹിറ്റുകൾ സമ്മാനിച്ച പ്രമുഖ സംവിധായകന്റെ സിനിമ കഴിഞ്ഞദിവസം റിലീസായപ്പോൾ ഇതായിരുന്നു സ്ഥിതി. ഇങ്ങനെ തുടരാനാകില്ല.
ആറാഴ്‌ചയ്‌ക്കുശേഷം ഒടിടി റിലീസ് മതി എന്ന വ്യവസ്ഥ പാലിക്കാനാകാത്തവർ നേരിട്ട് അവിടേക്ക് പൊയ്‌ക്കോട്ടെ. തിയറ്ററിലേക്ക് വരേണ്ടതില്ല. ഏപ്രിൽ ഒന്നുമുതൽ സമയപരിധി 56 ദിവസമാക്കും. മൂന്നോ നാലോ പ്രധാന നിർമാതാക്കളും താരങ്ങളും വിചാരിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ. തിയറ്ററുകളുടെമാത്രമല്ല, സിനിമാവ്യവസായത്തിന്റെതന്നെ നിലനിൽപ്പിന് അത് സഹായമാകുമെന്നും കെ വിജയകുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ