ന്യൂഡൽഹി
കോവിഡിന്റെ തീവ്രവ്യാപനത്തിന് ഇടയാക്കുന്ന ഒമിക്രോണിന്റെ ഉപവകഭേദം എക്‌സ്ബിബി.1.5 രാജ്യത്ത് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച ഗുജറാത്ത് സ്വദേശിയുടെ സ്രവ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കയിൽ നിലവിൽ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമാണ് എക്‌സ്ബിബി.1.5 എന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 226 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മരണം. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 3653 ആയി ഉയർന്നു.
ജനിതകശ്രേണീകരണം പുരോഗമിക്കുന്നു
ഡിസംബറിൽ ശേഖരിച്ച അഞ്ഞൂറോളം സാമ്പിളുകളുടെ ജനിതകശ്രേണീകരണം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കോവിഡ് പരിശോധനയ്ക്കായി രാജ്യത്തുടനീളമുള്ള ഇന്‍സകോഗ് ലാബുകളിലാണ് പരിശോധന. അന്താരാഷ്ട്രയാത്രക്കാരില്‍ രണ്ടുശതമാനം പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. ഇതിനോടകം 1716 അന്താരാഷ്ട്ര വിമാനയാത്രക്കാരെ പരിശോധിക്കുകയും 5666 സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.
കോവിഡ് വ്യാപനം തീവ്രമായ ചൈനയിലേക്കുള്ള ഔഷധ ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും കയറ്റുമതി നിരീക്ഷിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ഓക്‌സിജൻ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ പ്രവര്‍ത്തനസജ്ജത ഇതിനോടകം വിലയിരുത്തി. രാജ്യത്ത് 21,097 കേന്ദ്രം മോക്ക്ഡ്രിൽ നടത്തി.
ചൈന കോവിഡ് വിവരം കൈമാറണമെന്ന്
കോവിഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ പങ്കുവയ്‌ക്കണമെന്ന് ചൈനയോട് ലോകാരോഗ്യസംഘടന. കോവിഡ് ബാധിതരുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെയും തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നവരുടെയും കൃത്യമായ വിവരങ്ങൾ പങ്കുവയ്‌ക്കണമെന്നാണ് ആവശ്യം. യുഎസ്, സ്‌പെയിൻ, ദക്ഷിണ കൊറിയ, ഇറ്റലി, ഇന്ത്യ, ജപ്പാൻ, തയ്‌വാൻ എന്നീ രാജ്യങ്ങൾ ചൈനയിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ