കൊച്ചി
പത്തനംതിട്ട ഇലന്തൂർ ആഭിചാരക്കൊലക്കേസിൽ ആദ്യ കുറ്റപത്രം പൊലീസ് സമർപ്പിച്ചു. തമിഴ്നാട്ടുകാരി പത്മയെ കൊന്നകേസിലെ കുറ്റപത്രമാണ് എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിൽ സമർപ്പിച്ചത്. 1600 പേജുള്ള കുറ്റപത്രത്തിൽ 166 സാക്ഷികളും 147 തെളിവുകളും 307 തെളിവുരേഖകളും ഉണ്ട്.
സെൻട്രൽ എസിപി സി ജയകുമാർ സമർപ്പിച്ച കുറ്റപത്രത്തിൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പറയുന്നു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഒന്നാംപ്രതി. ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70), ഭാര്യ ലൈല (66) എന്നിവർ രണ്ടും മൂന്നും പ്രതികളും. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സൂത്രധാരനായ ഷാഫിക്ക് ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ലക്ഷ്യം.
മറ്റു രണ്ട് പ്രതികൾക്ക് സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഉന്നം. ആഭിചാരക്കൊല നടത്താൻ നിർദേശിച്ചത് ഷാഫിയാണെന്നും പത്മയുടെ മാംസം പ്രതികൾ പാകംചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ, മാംസം പാകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, കവർന്നെടുത്ത ആഭരണങ്ങൾ തുടങ്ങിയവയാണ് പ്രധാന തെളിവുകൾ. സെപ്തംബർ 16നാണ് പത്മയെ കൊലപ്പെടുത്തിയത്. തുടർന്ന് 56 കഷണങ്ങളാക്കി ഭഗവൽസിങ്ങിന്റെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ഒക്ടോബർ 11ന് മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. റോസിലിയുടെ കൊലപാതകക്കേസിലെ കുറ്റപത്രം അടുത്തയാഴ്ച ആദ്യം സമർപ്പിക്കും. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
ബലാത്സംഗക്കുറ്റവും;
കുറ്റപത്രം തയ്യാറാക്കിയത് മൂന്നുമാസത്തിൽ
പത്മ കൊലക്കേസിൽ പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റവും. യോനിയിൽ ആയുധം കുത്തിയിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗക്കുറ്റം ചുമത്തിയത്. ഇതിന് നിയമോപദേശവും ലഭിച്ചു. മൂന്നുമാസമെടുത്താണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചു. ഡിഎൻഎ ഫലം ഉൾപ്പെടെ ശാസ്ത്രീയതെളിവുകളുമുണ്ട്. തെളിവുകളുടെ പിൻബലത്തിലുള്ള ചോദ്യംചെയ്യലിൽ പ്രതികൾക്ക് പിടിച്ചുനിൽക്കാനായില്ല. എന്നാൽ, മുഹമ്മദ് ഷാഫി ആദ്യഘട്ടത്തിൽ അന്വേഷകസംഘത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പരസ്പരവിരുദ്ധ മൊഴിനൽകിയും ഓർമയില്ലെന്ന് പറഞ്ഞും ഒഴിഞ്ഞുമാറി വട്ടംചുറ്റിച്ചു. എന്നാൽ, ഇത് അധികം നീണ്ടില്ല.
ഡിസിപി എസ് ശശിധരന്റെ മേൽനോട്ടത്തിൽ കടവന്ത്ര എസ്എച്ച്ഒ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പിന്നീട് സെൻട്രൽ എസിപി സി ജയകുമാറിനായി ചുമതല.
നരമാംസം കഴിച്ചത് ‘നിത്യയൗവനത്തിന്’
കൊച്ചി
ഇലന്തൂർ ആഭിചാരക്കൊലക്കേസിലെ ആദ്യ കുറ്റപത്രത്തിൽ സമൂഹ മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ. പ്രതികളുടെ അതിക്രൂര പ്രവൃത്തികൾ, നികൃഷ്ടമായ മനോനില, പത്മ അനുഭവിച്ച സമാനതകളില്ലാത്ത പീഡനം, എന്നിവ വ്യക്തമാക്കുന്നതാണ് കുറ്റപത്രം. ‘നിത്യയൗവനം നേടാൻ’ പത്മയുടെ മാംസം പ്രതികൾ പാചകം ചെയ്ത് കഴിച്ചു. മാംസം കഴിച്ചതായി മൊഴിയും നൽകി. ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊന്നാലേ ഫലം ലഭിക്കൂവെന്ന് മുഹമ്മദ് ഷാഫി ഭഗവൽസിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നു. ഇതുപ്രകാരമായിരുന്നു നീക്കങ്ങൾ. ഇതെല്ലാം ചിത്രീകരിക്കാൻ ആസൂത്രകനായ മുഹമ്മദ് ഷാഫി തീരുമാനിച്ചിരുന്നെങ്കിലും തർക്കംകാരണം നടന്നില്ല.
മൂന്നുതവണ പത്മയുടെ യോനിയിൽ കത്തി കുത്തിയിറക്കി. ശരീരമാസകലം മുറിവുണ്ടാക്കി കൂടുതൽ വേദന അനുഭവിക്കാൻ അവയിൽ മുളകുപൊടി ഉൾപ്പെടെ പുരട്ടി. തുടർന്നാണ് ശരീരം കഷ്ണങ്ങളായി നുറുക്കിയത്. ഇതിൽ ചിലഭാഗങ്ങളാണ് പാചകം ചെയ്തത്. കടുത്ത മനോവൈകൃതമുള്ള ഷാഫിക്ക് പീഡിപ്പിച്ച് ആനന്ദംകൊള്ളുന്നതാണ് ലഹരി. റോസിലിയുടെ മാറിടം മുറിച്ച് നീക്കിയതും ഇയാളാണ്. നേരത്തേ കോലഞ്ചേരി ഇരുപ്പചിറയിലും ഷാഫി ആഭിചാരകർമങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെവച്ച് വൃദ്ധയെ പീഡിപ്പിച്ചു. ഭഗവൽസിങ്ങും ലൈലയും മുഴുവൻ കൃത്യങ്ങളിലും പങ്കാളികൾ. ആഭിചാരക്കൊലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ ഭഗവൽസിങ്ങിന്റെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. ലൈലയ്ക്ക് വായിക്കാൻ ഷാഫി നൽകിയതാണിത്. സാമ്പത്തിക ഉന്നതിക്കും ഐശ്വര്യത്തിനും ദേവീപ്രീതിക്കുമായി ആഭിചാരക്കൊല നടത്താനുള്ള ഷാഫിയുടെ നിർദേശം ഇവർ ശിരസാവഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ