കണ്ണൂർ> കാങ്കോൽ കരിയാപ്പിലെ മൽസ്യസംസ്‌കരണ യൂണിറ്റിനെതിരായ സമരം വിവാദമാക്കിയതിനും സമരപ്പന്തൽ കത്തിച്ചതിനും പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടൽ. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഗ്രാമപഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും ഇടപെട്ട് ഒരു മാസം മുമ്പ് പൂട്ടിയ സ്ഥാപനത്തിന്റെ പേരിലാണ് ചില കേന്ദ്രങ്ങൾ മാധ്യമ പിന്തുണയോടെ കഥകൾ മെനഞ്ഞ് വിവാദം സൃഷ്‌ടിക്കുന്നത്.
‘‘കീഴാറ്റൂർ മോഡൽ പ്രതിഷേധം’’ എന്നാണ് ഈ സംഭവത്തെ മനോരമ വിശേഷിപ്പിച്ചത്. അതിനർഥം വിരുദ്ധശക്തികളെ സംഘടിപ്പിച്ച് സിപിഐ എമ്മിനെതിരെ കഥകൾ ഉണ്ടാക്കുക എന്നതാണ്. എന്നാൽ കീഴാറ്റൂരിലെ പോലെ തന്നെ ഈ വിഷയത്തിലും നാട്ടുകാർ ഒന്നടങ്കം സിപിഐ എമ്മിനൊപ്പമാണ്. ഒന്നര വർഷം മുമ്പാണ് കരിയാപ്പിൽ കേന്ദ്രം തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ പരാതിയില്ലാതെ പ്രവർത്തിച്ചെങ്കിലും പിന്നീട് പരിസ്ഥിതി പ്രശ്‌നം രൂക്ഷമായി. നാട്ടുകാരുടെ പരാതിയിൽ സിപിഐ എം ഇടപെട്ടു. ഗ്രാമപഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി. തുടർന്ന് 23 ദിവസം പൂട്ടിയിട്ടു.
പിന്നീട് മലീനീകരണ പ്രശ്‌നം പരിഹരിച്ചെന്ന് കമ്പനി ഉറപ്പുനൽകുകയും മലീനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്‌ത ശേഷം വീണ്ടും തുറന്നുവെങ്കിലും ഏതാനും ആഴ്‌ചകൾക്ക് ശേഷം വീണ്ടും പഴയനിയിലായി. ഇതോടെ നാട്ടുകാർ സമരം തുടങ്ങിയതിനെ തുടർന്ന് ഒരു മാസം മുമ്പ് കേന്ദ്രം പൂട്ടി. ഈ സമരത്തിലും പ്രതിഷേധത്തിലുമെല്ലാം സിപിഐ എം നാട്ടുകാർക്കൊപ്പമായി്രുന്നു. സിപിഐ എം കൂടി ഇടപെട്ടാണ് കേന്ദ്രം പൂട്ടിയതും. എല്ലാ പ്രശ്‌നങ്ങളും പൂർണ്ണമായും പരിഹരിച്ചാൽ മാത്രമേ ഇനി തുറക്കാനാകൂവെന്നും ഗ്രാമപഞ്ചായത്ത് അറിയിച്ചു. അതോടെ സമരവും അവസാനിപ്പിച്ചു. പന്തൽ മാത്രമാണുണ്ടായിരുന്നത്.
അതോടെയാണ് പുതിയ കഥ. സമരക്കാരെ പേടിച്ച് എംഎൽഎ ഗൃഹസന്ദർശനത്തിന് വന്നില്ല എന്ന് പ്രചരിപ്പിച്ചു. വ്യാജകഥകൾ ഉണ്ടാക്കി നാട്ടിലെ സൗഹൃദാന്തരീക്ഷവും നാട്ടുകാരുടെ ഐക്യവും തകർക്കരുതെന്ന നിലയിലാണ് സിപിഐ എം ലോക്കൽ സെക്രട്ടറി ഇതിലൊരാളെ ഫോണിൽ വിളിച്ച് ഇങ്ങനെ പോയാൽ ചിത്രം മാറുമെന്ന് അറിയിച്ചത്. അതിനെയാണ് ഭീഷണിയായി വ്യാഖ്യാനിച്ച് പുതിയ കഥയുണ്ടാക്കിയത്. ഇത് വ്യക്തമാക്കിയും വസ്‌തുതകൾ വിശദീകരിച്ചും സിപിഐ എം പ്രവർത്തകർ ഈ പ്രദേശശത്ത മുഴുവൻ വീടുകളിലും കയറിയിറങ്ങി. ഒരു വീട്ടിൽ പോലും പരാതിയില്ല. സിപിഐ എം നിലപാടിൽ പൂർണ്ണ തൃപ്‌തർ. അങ്ങനെ ഭീഷണിക്കഥയും പൊളിഞ്ഞപ്പോഴാണ് പന്തൽ പൊളിക്കൽ നാടകം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ