കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിൽ അവതരിപ്പിച്ച ദൃശ്യവിഷ്കാരം വിവാദമായതോടെ ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കാലാകേന്ദ്രം ഡയറക്ടർ കനകദാസ്. കലോത്സവത്തിന് ശേഷം ദൃശ്യാവിഷ്കാരം വിവാദമാക്കിയത് ബോധപൂർവമാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് സംഭവം വിവാദമാക്കിയതെന്നും കനകദാസ് ആരോപിച്ചു. തന്റെ ചിത്രങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും കനകദാസ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുന്നതിനാൽ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പുണ്ടെന്നും കനകദാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ച അന്വേഷണത്തിൽ ഭയമില്ലെന്നും എല്ലാം പരിശോധിക്കട്ടെ. വിവാദമാക്കിയതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല. ഭയം തോന്നുന്നുണ്ട്. താൻ സംഘിയല്ല തനിക്ക് സിപിഎം നേതാക്കളുമായാണ് അടുപ്പം. പാർട്ടി കോൺഗ്രസലൊക്കെ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്നും കനകദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്വാഗതഗാനത്തിലെ വിവാദ ദൃശ്യാവിഷ്കാരം അവതരിപ്പിച്ച പേരാമ്പ്ര മാതാ കാലാ കേന്ദ്രത്തിന് ഒരു പരിപാടിയിലും അവതരണത്തിന് അവസരം നൽകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ‘കലോത്സവ ഗാനത്തിലെ പരാമര്‍ശ വിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നിലപാട് അല്ല. സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന കാര്യം പരിഗണനയിലാണ്. സ്‌കൂള്‍ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണ്. സ്വാഗത ഗാനം ഒരു സമിതി സ്‌ക്രീന്‍ ചെയ്തിരുന്നു. എന്നാല്‍ സ്റ്റേജ് ഡ്രസില്‍ അല്ലായിരുന്നു സ്‌ക്രീനിംഗ് എന്നാണ് അറിയാന്‍ കഴിഞ്ഞത്’ മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ഐഎഎസിന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിൽ അവതരിപ്പിച്ച ദൃശ്യാവിഷ്കാരത്തിൽ മുസ്ലീം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ച ഭാഗമാണ് വിവാദമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.