തൊടുപുഴ: സ്വന്തം ബൈക്ക് കത്തിച്ചശേഷം വ്യാജ പരാതി നൽകിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സിപിഎം നടപടി. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർക്കെതിരെയും പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾക്കെതിരെയുമാണ് സിപിഎം അച്ചടക്കനടപടി സ്വീകരിച്ചത്.
സിപിഎമ്മിലെ ചേരിതിരിവിനെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ തന്റെ ബൈക്ക് പാർട്ടിക്കാർ കത്തിച്ചെന്ന ബ്രാഞ്ച് സെക്രട്ടറിയുടെ പരാതി വ്യാജമാണെന്നു തെളിഞ്ഞതിനെത്തുടർന്നാണു നടപടി. ബൈക്ക് കത്തിച്ചതു ബ്രാഞ്ച് സെക്രട്ടറി തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോൺ, ബ്രാഞ്ച് അംഗങ്ങളായ റോബിൻ, അമൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാമ്പാടുംപാറ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ടി ആന്റണിയെ ഒരു വർഷത്തേക്കും ജോസിയെ 6 മാസത്തേക്കും പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു.
ഷാരോണിനു നേരെ പുതുവത്സരദിനത്തിൽ ആക്രമണം നടന്നിരുന്നു. അച്ചടക്കനടപടികളെത്തുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ ഭിന്നതയാണ് ആക്രമണത്തിൽ കലാശിച്ചത്. പിന്നാലെ ലോക്കൽ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ തന്റെ ബൈക്ക് കത്തിക്കുകയും സ്വർണാഭരണം കവരുകയും ചെയ്തതായി ഷാരോൺ പരാതി നൽകി.
Also Read- ആലപ്പുഴയിൽ യുവതികളുടെ അശ്ളീല വീഡിയോ ഫോണിൽ സൂക്ഷിച്ച ഏരിയാ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
എന്നാൽ, പൊലീസ് അന്വേഷണത്തിൽ വാഹനം ബ്രാഞ്ച് സെക്രട്ടറിയായ ഷാരോൺ തന്നെ കത്തിച്ചതാണെന്നു കണ്ടെത്തി. സംഘർഷത്തിനിടെ മാല കവർന്നെന്ന പരാതി വ്യാജമെന്നും തെളിഞ്ഞു. മാല ഷാരോൺ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.