Feature
oi-Abin MP
മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് മമ്മൂട്ടി നടത്തിയ വര്‍ഷമായിരുന്നു 2022. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി തന്റേതാക്കി മാറ്റിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. 2023 ന്റെ തുടക്കവും മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി വിജയം കൊയ്തിരിക്കുകയാണ്.
ഇതിനിടെ ഇപ്പോഴിതാ മമ്മൂട്ടിയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ വാപ്പയുടെ മരണത്തെക്കുറിച്ചും സമൂഹം എന്ന നിലയില്‍ മനുഷ്യര്‍ പരസ്പരം ആശ്രയിച്ച് കഴിയുന്നതിനെക്കുറിച്ചുമൊക്കെയാണ് മമ്മൂട്ടി സംസാരിക്കുന്നത്. കൈരളി ടിവിയ്ക്ക് പണ്ടു നല്‍കിയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.
ഞാന്‍ ഇല്ലാതിരിക്കുന്ന കാലം ആളുകള്‍ മമ്മൂട്ടി നല്ലൊരു നടനും നല്ല വ്യക്തിയുമാണെന്ന് പറയണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് മമ്മൂട്ടി പറയുന്നത്. അതേസമയം നമ്മള്‍ മരിച്ചു പോയതിന് ശേഷം ആളുകള്‍ നമ്മളെക്കുറിച്ച് പറയുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ലെന്നും താരം പറയുന്നു. പിന്നാലെ മമ്മൂട്ടി മരണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മരണത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നത് പിതാവ് മരിച്ചപ്പോഴാണെന്നാണ് മമ്മൂട്ടി പറയുന്നത്.
”മരണത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്റെ വാപ്പ മരിച്ചപ്പോഴാണ്. അത് വല്ലാത്തൊരു നഷ്ടമായിരുന്നു. ചെറുപ്പത്തില്‍ വാപ്പയുടെ അനിയനും മറ്റ് ബന്ധുക്കളുമൊക്കെ മരിച്ചിട്ടുണ്ട്. പക്ഷെ എന്റെ വാപ്പ മരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പെട്ടെന്നായിരുന്നു വാപ്പയുടെ മരണം. ഞാന്‍ ഇവിടെ ഇല്ലായിരുന്നു. അതോടെയാണ് മരണം എന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്” എന്നാണ് മമ്മൂട്ടി പറയുന്നത്.
എന്ത് നേടിയാലും അവസാനം ഇതാണല്ലോ എന്നോര്‍ക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ തീര്‍ച്ചയായും എന്നാണ് മമ്മൂട്ടി നല്‍കുന്ന മറുപടി. അങ്ങനെ വരുമ്പോള്‍ മത്സരബുദ്ധിയുണ്ടാകുമോ എന്നാണ് അവതാരകന്‍ ചോദിക്കുന്നത്. പക്ഷെ നമ്മള്‍ നമുക്ക് വേണ്ടി മാത്രമായിട്ടല്ല ജീവിക്കുന്നതെന്നാണ് മമ്മൂട്ടി നല്‍കുന്ന മറുപടി.
”നമ്മള്‍ ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല. അവനവന് വേണ്ടി മാത്രം ജീവിക്കാന്‍ പറ്റില്ല. ലോകം നമ്മള്‍ മാത്രമല്ല. ഈ ലോകത്ത് ജീവിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും നമ്മളെക്കൊണ്ട് ജീവിക്കാനുള്ള സാഹചര്യമാകണം. നമ്മള്‍ മറ്റുള്ളവരെക്കൊണ്ട് കൂടിയാണ് ജീവിക്കുന്നത്. ഞാന്‍ രാവിലെ പാടത്ത് പോയി നെല്ലുണ്ടാക്കി, ഞാന്‍ തന്നെ അരിയാക്കി, ഞാന്‍ ഭക്ഷണമുണ്ടാക്കി, ഞാന്‍ തന്നെ നൂല്‍നൂറ്റ് വസ്ത്രമുണ്ടാക്കിയല്ല. ഇതൊന്നും ചെയ്യുന്നത് ഞാനല്ല. ഞാന്‍ ചെയ്യുന്നത് വേറെ പലതുമാണ്” എന്നാണ് മമ്മൂട്ടി പറയുന്നത്.
മനുഷ്യര്‍ പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അതാണ് സമൂഹമെന്നും മമ്മൂട്ടി ചൂണ്ടിക്കാണിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് മാത്രമേ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മമ്മൂട്ടി പറയുന്നുണ്ട്. തനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരു തൈ നട്ട് അത് പൂവിടുന്നതും കായ്ക്കുന്നതും കാണുക എന്നത് വളരെ സന്തോഷമുള്ള കാഴ്ചയാണെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് നന്‍പകല്‍ നേരത്ത് മയക്കം തീയേറ്ററിലേക്ക് എത്തിയത്. മികച്ച വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ. ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് സുരേഷ് ഗോപിയെത്തുന്നത്. അമല പോളാണ് ചിത്രത്തിലെ നായിക. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വന്നിരുന്നു. പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Viral Mammootty Talks About His Father And How It Affected Him In An Old Video
Story first published: Monday, January 23, 2023, 23:10 [IST]