ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെടുംമുമ്പ് സഹായം അഭ്യർഥിച്ച മുൻ എംപി ഇഹ്‌സാൻ ജാഫ്രിയെ കോൺഗ്രസുകാർപോലും സഹായിച്ചില്ലെന്ന് ബിബിസി ഡോക്യുമെന്ററി. സംഘപരിവാറുകാർ വീടുവളഞ്ഞ് ഇഹ്‌സാൻ ജാഫ്രിയെ ആക്രമിക്കുംമുമ്പ് അദ്ദേഹം നിരവധി കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടെന്നും എന്നാൽ സഹായം നൽകിയില്ലെന്നും ദൃക്‌സാക്ഷിയായ ഇംതിയാസ് പഠാനാണ് ഡോക്യുമെന്ററിയിൽ വിവരിക്കുന്നത്.
ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തിന്റെ 18–-ാം മിനിറ്റിലാണ് കോൺഗ്രസ് നേതാവിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ഇംതിയാസ് പറയുന്നത്.
‘നൂറോളം പേർ അഭയംതേടിയ ജാഫ്രിയുടെ വീട് കലാപകാരികൾ വളഞ്ഞപ്പോൾ അദ്ദേഹം രക്ഷയ്ക്കുവേണ്ടി കോൺഗ്രസ് നേതാക്കളെ ഫോണിൽ വിളിച്ചു. നിരാശയായിരുന്നു ഫലം. പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. ഒടുവിലദ്ദേഹം നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. എന്നാൽ, മോദി ദേഷ്യത്തോടെ പെരുമാറുകയാണുണ്ടായതെന്ന് ജാഫ്രി പറഞ്ഞു. ആരും സഹായിക്കാനില്ലെന്നു പറഞ്ഞ് ജാഫ്രി വീട്ടിൽനിന്ന് ഇറങ്ങി കലാപകാരികളോട് തന്നെ കൊന്നാൽ സന്തോഷം കിട്ടുമെങ്കിൽ കൊന്നോളൂ എന്ന് പറഞ്ഞു. അവർ അദ്ദേഹത്തെ കൊന്നു’–- ഇംതിയാസ് വിവരിക്കുന്നു. എന്നാൽ, ജാഫ്രി അവസാനനിമിഷം മോദിയെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ കണ്ടെത്താനായില്ലെന്നായിരുന്നു അന്വേഷക സംഘത്തിന്റെ റിപ്പോർട്ട്. ഇഹ്‌സാൻ ജാഫ്രിയടക്കം 69 പേരാണ് 2002 ഫെബ്രുവരി 28ന് ഗുൽബർഗ് സൊസൈറ്റിയിൽ കൊല്ലപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ