ന്യൂനപക്ഷങ്ങൾക്കെതിരെ പലതവണ വിദ്വേഷപ്രസംഗം നടത്തിയതിന് വിമർശനം നേരിട്ട ബിജെപി മഹിളാ മോർച്ച നേതാവിനെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണൽ ജഡ്ജിയായി നിയമിച്ചാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
2012 ഒക്ടോബർ 1 ന് ആർഎസ്എസ് അനുകൂല മാസികയിൽ പ്രസിദ്ധീകരിച്ച ‘അഗ്രസീവ് സ്‌നാനം നശിപ്പിക്കുന്ന സാമൂഹിക സൗഹാർദ്ദം’ എന്ന ലേഖനവും അവർ എഴുതിയിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനങ്ങളും ക്രിസ്ത്യാനികൾ നടത്തുന്ന വർഗീയ സംഘർഷങ്ങൾ തടയാനും ആരും ഒരു ചെറുവിരലും അനക്കുന്നില്ല. കൂടാതെ അമ്പതു വർഷമായി പാർശ്വവൽക്കരിക്കപ്പെട്ട ഹിന്ദുക്കൾ ശക്തമായ ക്രിസ്ത്യൻ രൂപതയ്‌ക്കെതിരെ പോരാടുകയാണ്. എന്നാൽ ഇപ്പോൾ സ്ഥിതി നിയന്ത്രണാതീതമാണ് എന്നാണ് ഇവർ പറഞ്ഞത്. ഗൗരിയുടെ രണ്ട് അഭിമുഖങ്ങളിൽ ‘ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും കൂടുതൽ ഭീഷണി, ജിഹാദാണോ അതോ ക്രിസ്ത്യൻ മിഷണറിയോ?’,എന്ന ചോദ്യം ഇവർ ഉയർത്തിയിരുന്നു. ‘ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്നത് സാംസ്കാരിക വംശഹത്യയാണെന്നും ഇവർ ആരോപിക്കുകയുണ്ടായി.
വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാർശയ്‌ക്കെതിരായ ഹർജി വെള്ളിയാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് നിയമനം. എന്നാൽ ഇവർക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ നാളെ ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ഇന്ന് വ്യക്തമാക്കിയിരുന്നു.
ജുഡീഷ്യറി എക്‌സിക്യൂട്ടീവിൻ്റെ സ്വാധീനത്തിലാണ് എന്ന വിമർശനങ്ങൾ നേരിടുന്ന ഈ കാലത്ത് ഇത്തരം നിയമനങ്ങൾ നിയമ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് തുരങ്കം വെക്കുന്നതിന് വഴിയൊരുക്കും എന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം അഭിഭാഷകർ നേരത്തെ രാഷ്ട്രപതിക്കും സുപ്രീംകോടതി കൊളീജിയത്തിനും കത്തെഴുതിയിരുന്നു .ഈ ഘട്ടത്തിൽ നിയമ വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടേണ്ടത് അങ്ങേയറ്റം നിർണായകമാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് ഗുരുതര ആരോപണങ്ങൾക്ക് വിധേയരായ വിക്ടോറിയ ഗൗരി ഉൾപ്പടെ 13 പേരെ രാജ്യത്തെ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രം നിയമന ഉത്തരവിറക്കിയിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ അഭിഭാഷകയായ വിക്ടോറിയ ഗൗരി ഉൾപ്പെടെ അഞ്ചുപേരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ 2022 ജനുവരി 17 ന് സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ അംഗീകരിച്ച കേന്ദ്ര സർക്കാർ മൂന്ന് അഭിഭാഷകരെയും രണ്ട് ജുഡീഷ്യൽ ഓഫീസർമാരും ഉൾപ്പടെ അഞ്ച് പേരെ മദ്രാസ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു.
വിക്ടോറിയ ഗൗരിയുടെ നിലപാടുകൾ ഭരണഘടനാ മൂല്യങ്ങൾക്ക് യോജിക്കുന്നതല്ല ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിൽ എന്ത് ധാർമ്മികതയാണുള്ളത്. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.