ശാന്തൻപാറ> ആനയിറങ്കല്, ശാന്തന്പാറ മേഖലകളിലെ കാട്ടാനയാക്രമണം തടയുന്നതിന് വനംവകുപ്പ് നിയോഗിച്ച ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ് സക്കറിയ ജില്ലയിലെത്തി. നേരത്തെ ദൗത്യസംഘത്തിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥര് ശാന്തന്പാറയിലെത്തിരുന്നു. ഡോ.അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ശങ്കരപാണ്ഡ്യമെട്ട്, ആനയിറങ്കല്, 301 കോളനി, ചിന്നക്കനാല് മേഖലകളില് സന്ദര്ശനം നടത്തി.
ശങ്കരപാണ്ഡ്യമെട്ടില് ഒറ്റയാന് തകര്ത്ത വീടുകള് പരിശോധിച്ചു. കൂടുതല് പ്രശ്നക്കാരനായ അരിക്കൊമ്പന്റെ സഞ്ചാരപഥം കണ്ടെത്താനുള്ള പരിശോധനകളാണ് നടത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നതിനാണ് മുഖ്യപരിഗണന നല്കുന്നതെന്ന് അരുണ് സക്കറിയ പറഞ്ഞു. അടുത്തദിവസം തന്നെ ചീഫ് വെെല്ഡ് ലെെഫ് വാര്ഡന് റിപ്പോര്ട്ട് നല്കും. അനുമതി ലഭിച്ചാലുടന് കുങ്കിയാനകളെ എത്തിച്ച് അരിക്കൊമ്പനെ പിടികൂടാന് നടപടി തുടങ്ങും. ഭൂമിശാസ്ത്ര ഘടനയാണ് പ്രധാന വെല്ലുവിളിയെന്നും ഡോ. അരുണ് സക്കറിയ പറഞ്ഞു. എസിഎഫ് സാന്ട്രി ടോം, മൂന്നാര് ഡിഎഫ്ഒ രമേഷ് ബിഷ്ണോയ്, ദേവികുളം റേഞ്ച് ഓഫിസര് പി വി വെജി, മൂന്നാര് റേഞ്ച് ഓഫിസര് അരുണ് മഹാരാജ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
Facebook Comments Box