വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയതായിരുന്നു നാദിര്‍ഷ. ദിലീപുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചാണ് ഇടയ്ക്ക് അവതാരകന്‍ ചോദിച്ചത്. പെട്ടെന്ന് തന്നെ ദിലീപ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുകയും നാദിര്‍ഷയെ കാണാനായി പുഴ നീന്തേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയുന്നു. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണനെ കുറിച്ചുള്ള കഥകള്‍ നാദിര്‍ഷയും പറയുന്നത്.
‘കൊച്ചിന്‍ ഓസ്‌കാര്‍ മിമിക്രി ട്രൂപ്പിലുള്ള നാദിര്‍ഷയെ പരിചയപ്പെടാന്‍ ഞാന്‍ ആലുവ പുഴ നീന്തിയ ചരിത്രമൊക്കെ ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. അന്നവരുടെ പരിപാടി കാണുന്നതിന് വേണ്ടിയാണ് പുഴ നീന്തിയത്. പരിപാടിയ്ക്ക് ശേഷം നാദിര്‍ഷയുടെ കൈയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങാന്‍ നിന്നു, പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടു, സുഹൃത്തുക്കളായി, കുടുംബമായിട്ടും വളരെ അടുപ്പത്തിലായി. നാദിര്‍ഷയുടെ ഉമ്മ എന്റെ അമ്മ തന്നെയാണെന്നും’, ദിലീപ് പറയുന്നു.
അക്കാലത്ത് ദിലീപ് എന്നെ കാണാന്‍ സ്ഥിരമായി വരുമെന്ന് നാദിര്‍ഷയും പറയുന്നു. ‘ഞാന്‍ ഗോപാലകൃഷ്ണന്‍. മഹാരാജാസിലാണ് പഠിക്കുന്നത്. നിങ്ങളുടെ ട്രൂപ്പില്‍ എന്നെ കൂടി ചേര്‍ക്കാമോ’ എന്നാണ് അദ്ദേഹം പറയാറുള്ളത്. ട്രൂപ്പില്‍ ചാന്‍സൊന്നുമില്ലെന്ന് ഞാനും പറയും. അങ്ങനെയിരിക്കുമ്പോഴാണ് മഹാരാജാസ് കോളേജില്‍ വിധികര്‍ത്താവായി പോവുന്നത്. അന്ന് ദിലീപിനെ കണ്ടത് പെണ്‍കുട്ടികളുടെ നടക്ക് നിന്നാണ്. കറക്ട് ഗോപാലകൃഷ്ണന്റെ സ്വഭാവം കാണിച്ച് അവന്‍ ബസ് സ്റ്റോപ്പില്‍ പത്ത് പതിനഞ്ച് പെണ്‍കുട്ടികളുടെ കൂടെ നില്‍ക്കുകയാണ്.
മഹാരാജാസില്‍ ഇവന് വലിയ സൗഹൃദവലയം ഉണ്ട്. അതില്‍ സുഹൃത്തുക്കളെന്ന് പറയുന്നതെല്ലാം പെണ്‍പിള്ളേരായിരുന്നു. ഇവരുടെ ഇടയില്‍ നിന്ന് വന്നിട്ടാണ് ദിലീപ് സ്റ്റേജില്‍ മിമിക്രി കാണിച്ചത്. ഇതോടെ ഇയാള്‍ കൊള്ളാമല്ലോ എന്ന് തോന്നി. അന്നത്തെ യൂണിവേഴ്‌സിറ്റി വിന്നറെയൊക്കെ കടത്തിവെട്ടി ഗോപാലകൃഷ്ണനാണ് ഫസ്റ്റ് ലഭിച്ചത്. ഇതോടെ എന്നെ വന്ന് കാണാന്‍ പറഞ്ഞ് ഒരു കുറിപ്പ് കൊടുത്ത് വിട്ടു. ഗോപാലകൃഷ്ണന്‍ എന്നെ വന്ന് കണ്ടു.
തന്റെ കൂടെ സ്റ്റേജില്‍ ഒരു മിമിക്രി കാണിക്കാനുള്ള അവസരവും നല്‍കി. ഞാന്‍, ദിലീപ്, ഗോകുല്‍ മേനോന്‍, എന്നിങ്ങനെ മൂന്ന് പേര്‍ ചേര്‍ന്ന് മിമിക്രി ചെയ്യാന്‍ തീരുമാനിച്ചു. അന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് എത്തിയ ഞങ്ങള്‍ ആ സമയം കൊണ്ട് പഠിച്ച് വൈകുന്നേരം അഞ്ച് മണിയ്ക്ക് സ്റ്റേജില്‍ കയറി.
ഒന്നര മണിക്കൂറോളം കോംബിനേഷനായി ഞങ്ങള്‍ ഷോ ചെയ്തു. അന്ന് സ്‌കിറ്റുകള്‍ എന്തോ ആണ് ചെയ്തതത്. ഇന്നാണെങ്കില്‍ കുറേ ആഴ്ചകളെടുത്താണ് റിഹേഴ്‌സല്‍ നടത്തുന്നത്. അന്ന് അതിനുള്ള സമയം പോലും ലഭിച്ചിരുന്നില്ലെന്ന് നാദിര്‍ഷ പറയുന്നു.