ത്രിപുരയിലെ സഹകരണത്തിനിടയിലും കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിപുരയിൽ അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകിയ പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ അതിക്രമം സിപിഎമ്മിനും നേരിടേണ്ടി വന്നിട്ടുണ്ട്. ബിജെപി അധികാരം പിടിച്ചത് കോൺഗ്രസിനെ ഒപ്പം കൂട്ടിയാണ്. പിന്നീട് ബിജെപി അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. ഏകാധിപത്യ നടപടികളെ ചെറുത്തുകൊണ്ട് വലിയ മുന്നേറ്റമാണ് ഇപ്പോൾ ത്രിപുരയിൽ ഉയർന്നുവരുന്നതെന്നും പിണറായി പറഞ്ഞു.,
ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസി ആയി കോൺഗ്രസ് മാറി. ബിജെപിയിലേക്ക് ആളെ കൊടുക്കുന്നത് തടുത്തുനിര്‍ത്താന്‍ കോൺഗ്രസിന് കഴിയുന്നില്ലെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
ബിജെപിയെ എതിർക്കുക എന്നാൽ ബിജെപിയുടെ നയങ്ങളെ എതിർക്കാൻ തയ്യാറാകണം. അവരുടെ സാമ്പത്തിക നയങ്ങളെ എതിർക്കാൻ കഴിയണം. ബിജെപിയുടെ സാമ്പത്തിക നയവുമായി എന്ത് വ്യത്യാസമാണ് കോൺഗ്രസിനെന്നും നേതൃത്വം യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ എങ്ങനെയെല്ലാം ഇകഴ്ത്താൻ ആകുമെന്നാണ് കോൺഗ്രസ് നോക്കുന്നത്. നാടിന് അഭിവൃഥി ഉണ്ടാക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുന്നു.കേരളത്തിനെതിരെ പാർലമെന്റിൽ സംസാരിക്കുന്നു. ബിജെപിയും അതേ നിലയിൽ തന്നെ സംസാരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ രണ്ടു കൂട്ടരും ഒരേ നിലപാടുമായി മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യുഡിഎഫ് എംപിമാർ വലിയതോതിൽ പാർലമെന്റിൽ ഉണ്ടായിട്ടും നാടിന് എന്ത് ഗുണമുണ്ടായി. ഞാൻ തീരുമാനിച്ചാൽ ബിജെപിക്കൊപ്പം പോകും എന്ന് കോൺഗ്രസ് പ്രസിഡന്റ് തന്നെ പറയുന്നു.ഇതിനെതിരെ എന്തെങ്കിലും നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിഞ്ഞോ.ബിജെപിയെ നേരിടാൻ കോൺഗ്രസ് അശക്തരാണ് എന്നാണ് നാം കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.