കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തിൽ കടക്കെണിയിൽപ്പെട്ട് ജീവനൊടുക്കുന്നവര്‍ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു.കോഴിക്കോട് മെഡിക്കൽ കോളേജിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു നടപടിയുമില്ലെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സാക്ഷരത പ്രേരകിൻ്റെ കുടുംബത്തിനും വിശ്വനാഥൻ്റെ കുടുംബത്തിനും 50 ലക്ഷം രൂപയുടെ ധനസഹായം സർക്കാർ പ്രഖ്യാപിക്കണം. തുർക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്പ് സ്വന്തം നാട്ടുകാരുടെ കാര്യം സർക്കാർ നോക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അട്ടപ്പാടി മധുവിൻ്റെ കേസിൽ നടന്നതു തന്നെയാണ് വയനാട് സ്വദേശിയായ വിശ്വനാഥൻ്റെ ആത്മഹത്യയിലും നടന്നത്. അന്വേഷണം പ്രഖ്യാപിച്ചെന്ന് കോഴിക്കോട് പൊലീസ് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ആദിവാസി വിഭാഗങ്ങളോട് കേരള സർക്കാരിൻ്റെ സമീപനം ലോകം ചർച്ച ചെയ്യുകയാണ്. സാക്ഷരത പ്രേരകിൻ്റെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ ഇതുവരെ ഒരു നടപടിയുമെടുത്തില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.