തിരുവനന്തപുരം
കെ സുധാകരൻ പേര് വെട്ടിയതോടെ പുറത്താക്കൽ പട്ടികയിൽപ്പെട്ട ഡിസിസി അധ്യക്ഷർ പിടിച്ചുനിൽക്കാൻ പോരാട്ടം തുടങ്ങി. പ്രതിപക്ഷ നേതവ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പിൻബലത്തോടെയാണ് ശ്രമം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കോഴിക്കോട് എന്നീ ഏഴ് ഡിസിസി അധ്യക്ഷർ പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് സുധാകരൻ മാറ്റാൻ നീക്കം നടത്തുന്നത്. ഒരുടേംപോലും പൂർത്തിയാക്കാത്തവരാണ് ഇവർ.
തിരുവനന്തപുരത്ത് പാലോട് രവി അധ്യക്ഷനായത് സുധാകരനൊപ്പം ഉറച്ചുനിൽക്കുമെന്ന ഉറപ്പിലായിരുന്നെങ്കിലും താമസിയാതെ വി ഡി സതീശനൊപ്പം ചേർന്നു. ജോഡോ യാത്രയുടെ സ്വീകരണ പരിപാടി തിരുവനന്തപുരം ജില്ലയിൽ മോശമാക്കി എന്നതും പാലോട് രവിയെ നീക്കുന്നതിന് കാരണമായി പറയുന്നു.
പത്തനംതിട്ടയിലെ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സുധാകരന്റെ ആളായിട്ടുകൂടി നീക്കേണ്ട അവസ്ഥയാണ്. നേതാക്കൾ രണ്ടു ചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടുന്ന ഇവിടെ മറ്റൊരു പ്രൊഫസറായ പി ജെ കുര്യനാണ് പാർടി ഭരിക്കുന്നതെന്നും എതിർവിഭാഗം പറയുന്നു. വയനാട് എൻ ഡി അപ്പച്ചനെ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ മാറ്റിയേക്കും. ആലപ്പുഴയിൽ ബാബു പ്രസാദിനെയും മാറ്റാനാണ് നീക്കമെങ്കിലും ചെന്നിത്തലയുടെ സമ്മതമില്ലാതെ നടക്കില്ല. പാലക്കാട്, കോഴിക്കോട് അധ്യക്ഷരും ഇപ്പോൾ മാറാൻ തയ്യാറല്ലെന്ന നിലപാടിലാണ്.
പ്രവർത്തക സമിതിയിൽ ഉൾപ്പെടുമെന്ന്
സൂചന നൽകി തരൂർ
കേരള നേതാക്കൾ കടുത്ത നിലാട് എടുത്തില്ലെങ്കിൽ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ശശി തരൂരിനെയും നോമിനേഷനിലൂടെ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന. മറ്റുള്ളവരെല്ലാം മത്സരിക്കണമെന്നും തന്റെ കാര്യമല്ല പ്രധാനമെന്നും തരൂർ പറഞ്ഞതും ഇത് ശരിവയ്ക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചശേഷം സോണിയ ഗാന്ധിയെ കണ്ടിരുന്നത് ഓർമിപ്പിച്ചാണ് മത്സരിക്കാനില്ലെന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞത്. മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാൽ ഉണ്ടാകാവുന്ന അപകടംകൂടി കണ്ടാണ് നിലപാട് വ്യക്തമാക്കിയത്. എന്നാൽ, പ്ലീനറി സമ്മേളനത്തിൽ തഴയപ്പെട്ടാൽ തരൂർ എന്ത് നിലപാട് എടുക്കുമെന്നതും പ്രധാന ചർച്ചയാണ്. തൃണമൂലിനൊപ്പം നിൽക്കുമെന്നും അതല്ല കപിൽ സിബൽ, ഗുലാംനബി ആസാദ് എന്നിവർക്കൊപ്പം ചേർന്ന് പുതിയ പാർടി രൂപീകരിക്കുമെന്നും ഡൽഹി കേന്ദ്രീകരിച്ച് വാർത്ത പ്രചരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ