സാഗർ
തൊടുപുഴ: കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിനി മറിയം ബീവിയാണ് മരിച്ചത്. തൊടുപുഴ മുട്ടം, ഊരക്കുന്ന് പള്ളി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ സ്വദേശി തൈപ്പറമ്പിൽ സക്കീറും ബന്ധുക്കളുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെ തൊടുപുഴ മുട്ടം, ഊരക്കുന്ന് പള്ളി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഈരാറ്റുപേട്ട ദിശയിലേക്ക് വന്ന കാർ മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും മുട്ടം പോലീസും ചേർന്നാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മറിയം ബീവിയുടെ ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന സക്കീർ, സഹോദരി നുസൈബ, മകൻ റാഷിദ് എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സക്കീറിന്‍റെ മാതൃസഹോദരിയാണ് മരിച്ച മറിയം ബീവി. ബന്ധുവിനെ നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ച് മടങ്ങി വരുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏതാനും സമയം സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മുട്ടം പോലീസും നാട്ടുകാരും ചേർന്ന് റോഡിൽ നിന്നും വാഹനം നീക്കിയാണ് ഗതാഗത തടസം നീക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.