തിരുവനന്തപുരം> എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യാപികയെ ബലാത്സംഗം ചെയ്‌തത് പ്രമുഖ കോൺഗ്രസ് നേതാവിന്റെ വില്ലയിൽ വച്ച്. ഒരു മഹിള കോൺഗ്രസ് നേതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്‌ത എറണാകുളത്തെ വില്ലയിൽ പൂട്ടിയിട്ടായിരുന്നു പീഡനം. തമ്മിലുള്ള പ്രശ്‌നം സംസാരിച്ച് തീർക്കാമെന്ന വ്യാജേനയാണ് സെപ്‌തംബർ മൂന്നിന് അധ്യാപികയെ എംഎൽഎ വിളിച്ചുവരുത്തിയത്. എംഎൽഎക്കൊപ്പം പ്രവാസി ബിസിനസുകാരനുമുണ്ടായിരുന്നു. അതിന് ശേഷം ചെറായിയിലെ റിസോർട്ടിൽ ബിനാമി വനിതയുടെ മകളുടെ പിറന്നാൾ ആഘോഷത്തിലേക്ക് കൊണ്ടുപോയി. അവിടെവച്ച് മദ്യപിച്ച് എംഎൽഎ പ്രശ്‌നമുണ്ടാക്കി. തുടർന്ന്, യുവതിയെ വീട്ടിലാക്കാമെന്ന വ്യാജേന അർധരാത്രി വീണ്ടും നേതാവിന്റെ വില്ലയിലെത്തിക്കുകയായിരുന്നു.
ബിനാമിയായ വനിതയും ഇവരുടെ അച്ഛനും മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. കുന്നപ്പിള്ളി പറഞ്ഞതുപ്രകാരം ഇവരും കുടുംബവും അന്നേ ദിവസം പിറന്നാളാഘോഷം നടന്ന റിസോർട്ടിൽ തങ്ങി. വീട്ടിലെത്തിക്കണമെന്ന അഭ്യർഥന ചെവിക്കൊള്ളാതെ രാത്രിയും പുലർച്ചെയുമായി വില്ലയിൽ പൂട്ടിയിട്ട് എംഎൽഎ ബലാത്സംഗം ചെയ്‌തെന്നും ക്രൈംബ്രാഞ്ചിന് മുമ്പാകെ യുവതി മൊഴി നൽകി. എൽദോസ് കുന്നപ്പിള്ളിയുടെ ചെയ്‌തികൾ സംബ്നധിച്ച് കോൺഗ്രസിലെ ഔദ്യോഗിക നേതൃത്വത്തിന് അറിയാമെന്ന് ഇതിൽ നിന്ന് വ്യക്തം.
ഒടുവിൽ ലഘു നടപടി
കുന്നപ്പിള്ളിക്കെതിരായ നടപടി അവസാനം ആറുമാസത്തെ സസ്‌പെൻഷനിലൊതുക്കിയതും നേതാക്കളുമായുള്ള ബന്ധംകൊണ്ടാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തിന് പരാതിയുണ്ട്. വിശദീകരണം കിട്ടിയാലുടൻ കർശന നടപടിയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവും പലകുറി പറഞ്ഞത്. എന്നാൽ കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്ന് ആറുമാസത്തേയ്‌ക്ക് മാത്രം സസ്‌പെന്റുചെയ്‌ത കുന്നപ്പിള്ളിയെ പ്രാഥമിക അംഗത്വത്തിൽ നിലനിർത്തുകയും ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ