ചടയമംഗലം > മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ കൂടുതൽപേർ പരാതിയുമായി പൊലീസിനെ സമീപിച്ചു. കേസിലെ പ്രധാന പ്രതിയായ അബ്ദുൽ ജബ്ബാറിന്റെ സഹായി സിദ്ദിഖിനെതിരെ ഭാര്യയും ഭാര്യാമാതാവും ശനിയാഴ്‌ച പൊലീസിൽ പരാതി നൽകി.
ഓയൂർ സ്വദേശിയായ യുവതിയെയാണ് സിദ്ദിഖ് വിവാഹം കഴിച്ചത്. എന്നാൽ, ഇത് നിയമപരമായി രജിസ്റ്റർ ചെയ്‌തിരുന്നില്ല. വിവാഹദിവസം രാത്രിയിൽ ഭാര്യക്ക് പ്രേതബാധയുണ്ട് എന്ന് അറിയിച്ച് വധുവിന്റെ വീട്ടിലേക്ക് സിദ്ദിഖ് ഫോൺ ചെയ്‌തിരുന്നു. സ്ഥലത്തെത്തിയ ബന്ധുക്കൾ യുവതി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. എന്നാൽ, സിദ്ദിഖിന്റെ വീട്ടിലുള്ളവർ ഈ വിവരം അറിഞ്ഞിരുന്നില്ല.
പിന്നീട് പല ദിവസങ്ങളിലും ലഹരിമരുന്ന് നൽകി സിദ്ദിഖ് ഭാര്യയെ മയക്കിക്കിടത്തിയിരുന്നതായി പരാതിയിൽ പറയുന്നു. ഭാര്യാമാതാവിനെയും ഭാര്യയുടെ രണ്ടു സഹോദരിമാരെയും മന്ത്രവാദത്തിനു കൊണ്ടുപോകാനും ഇയാൾ ശ്രമിച്ചു. ഇളയസഹോദരിയായ പതിമൂന്നുകാരിയെ മുറിയിൽ പൂട്ടിയിട്ടു. കൊണ്ടുപോകാനായി വാഹനം എത്തിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു.
വിവാഹംകഴിഞ്ഞ് പത്താംദിവസം 30 പവനും അഞ്ചുലക്ഷം രൂപയും സിദ്ദിഖ് ഭാര്യവീട്ടിൽനിന്ന് വാങ്ങി.
ഈ സ്വർണം കടയ്ക്കലിലുള്ള ജ്വല്ലറിയിൽ വിറ്റു. മന്ത്രവാദത്തിനായി എത്തിക്കുന്ന മറ്റു പെൺകുട്ടികളിൽനിന്ന് കൈക്കലാക്കുന്ന സ്വർണവും ഇതേ ജ്വല്ലറിയിൽ വിറ്റിരുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ നേരത്തെയും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ പ്രതികൾ തന്റെ ഭാര്യയെയും മന്ത്രവാദത്തിനിരയാക്കിയതായി ആരോപിച്ച് കടന്നൂർ സ്വദേശിയായ യുവാവും പൊലീസിൽ മൊഴിനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ