മങ്കൊമ്പ് > സിബിഎൽ ഏഴാംപാദ മത്സരമായ കൈനകരി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപിക്കൽ ടൈറ്റാൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജേതാവായി. പമ്പയാറിന്റെ ഇരുകരകളിലും തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന വാശിയേറിയ ഫൈനലിൽ 4.03.45 സെക്കൻഡ് സമയം കൊണ്ടാണ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ ജേതാവായത്.
എൻസിഡിസി ബോട്ട് ക്ലബ് കുമരകം (മൈറ്റി ഓർസ്) നടുഭാഗം ചുണ്ടൻ രണ്ടാംസ്ഥാനവും പൊലീസ് ബോട്ട് ക്ലബ് (റെഗിങ് റോവേഴ്‌സ്) തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. ഒന്നാം ലൂസേഴ്‌സ് ഫൈനലിൽ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ സെന്റ് പയസ് ചുണ്ടനും രണ്ടാം ലൂസേഴ്‌സ് ഫൈനലിൽ യുബിസി കൈനകരി തുഴഞ്ഞ ചെറുതന ചുണ്ടനും ഒന്നാംസ്ഥാനത്തെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ വില്ലേജ് ബോട്ട് ക്ലബ് എടത്വയുടെ ജലറാണി ഒന്നാമതും, മങ്കൊമ്പ് ബോട്ട് ക്ലബിന്റെ ഡാനിയൽ രണ്ടാംസ്ഥാനവും നേടി. വെപ്പ് എ ഗ്രേഡിൽ കാവാലം ബോട്ട് ക്ലബിന്റെ കോട്ടപ്പറമ്പൻ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ അമ്പലക്കടവൻ രണ്ടാംസ്ഥാനവും നേടി. മത്സരങ്ങൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു.
വള്ളംകളിയിലൂടെ സ്‌നേഹത്തിന്റെയും പാരസ്‌പര്യത്തിന്റെയും സന്ദേശമാണ് കുട്ടനാട് ലോകത്തിന് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. കൃഷി മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണംനടത്തി. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് സ്വാഗതംപറഞ്ഞു.
പി പി ചിത്തരഞ്ജൻ എംഎൽഎ പതാക ഉയർത്തി. മാസ് ഡ്രിൽ സി കെ സദാശിവൻ ഫ്ലാഗ് ഓഫ് ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മന്മഥൻ നായർ, ടി ജി ജലജകുമാരി, ടെക്‌നിക്കൽ കമ്മിറ്റി അംഗങ്ങളായ ആർ കെ കുറുപ്പ്, എസ് എം ഇക്ബാൽ, ജോയികുട്ടി ജോസ്, കെ കെ ഷാജു, തഹസിൽദാർ എസ് അൻവർ, റെയ്സ് ഡയറക്‌ടർ ടി ജി അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ