Feature
oi-Rahimeen KB
മലയാള സിനിമയിൽ താരരാജാവാണ് നടൻ മമ്മൂട്ടി. വർഷങ്ങൾ ഏറെയായെങ്കിലും ഇന്നും ആ സിംഹാസനത്തിന് ഒരു അനക്കവും തട്ടിയിട്ടില്ല. മലയാളത്തിന്റെ സ്വന്തം വല്യേട്ടനായാണ് നടനെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കേരളത്തിന് അകത്തും പുറത്തും നിരവധി ആരാധകരാണ് നടാനുള്ളത്.
പ്രായത്തെ പോലും വെല്ലുന്ന സൗന്ദര്യത്തോടെയും ഊർജത്തോടെയും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി ഇന്ന്. കാലത്തിനനുസരിച്ച് അടിമുടി സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന നടനായിട്ടാണ് മമ്മൂട്ടിയെ പലപ്പോഴും പറയാറുള്ളത്. പോയ വർഷത്തെ മമ്മൂട്ടിയുടെ സിനിമ തിരഞ്ഞെടുപ്പുകളൊക്കെ അതിന് അടിവരയിടുന്നുണ്ട്.
സൂപ്പർ ഹിറ്റുകൾ കൊണ്ട് കഴിഞ്ഞ വർഷം തന്റേതാക്കിയ നടൻ ഈ വർഷവും നിരവധി വ്യത്യസ്ത സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. അതേസമയം, മമ്മൂട്ടിയെ കുറിച്ച് പഴയകാല പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന എ കബീറിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
മമ്മൂട്ടി ആദ്യമായി നായകനായ സ്ഫോടനം എന്ന ചിത്രത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മമ്മൂട്ടി ചിത്രത്തിലേക്ക് വന്നതിനെ കുറിച്ച് പറഞ്ഞ അദ്ദേഹം ആ സിനിമയിൽ മമ്മൂട്ടിക്ക് നൽകിയ പേരിനെ കുറിച്ചും പറയാറുണ്ട്. ആ സിനിമയുടെ സമയത്തുണ്ടായ മോശം അനുഭവങ്ങൾ കാരണം മമ്മൂട്ടി ഈ സിനിമയെ കുറിച്ച് സംസാരിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. വിശദമായി വായിക്കാം തുടർന്ന്.
‘ഞാൻ ഈ പറയുന്നത് ജനം വിശ്വസിക്കുമോ എന്ന് പോലും എനിക്ക് അറിയില്ല. സ്ഫോടനം സിനിമ ഇറങ്ങുമ്പോൾ ഞാൻ ആലപ്പി ഷെരീഫിന് ഒപ്പമാണ്. ആ സമയത്താണ് ജയനെ ഹീറോ ആക്കി, സോമൻ സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ആലോചിക്കുന്നത്. അതിന്റെ കഥയൊക്കെ പൂർത്തിയായി ലൊക്കേഷൻ ഒക്കെ തീരുമാനിച്ച് ഇരിക്കുമ്പോഴാണ് കോളിളക്കത്തിന്റെ സെറ്റിൽ വെച്ച് ജയൻ മരിക്കുന്നത്,’
‘ജയന്റെ മരണശേഷം എല്ലാവരും മൂഡൗട്ടായി. ജയൻ സ്‌ഫോടനത്തിലെ നിർമ്മാതാക്കളിൽ ഒരാളാണ്. അതിന് ശേഷം നടൻ ആര് എന്ന രീതിയിൽ പല സംസാരവും വന്നു. അന്ന് ശരീഫിക്ക വലിയ ആളാണ്. പുള്ളി രവി മേനോന്റെ പേരൊക്കെ പറഞ്ഞെങ്കിലും ബാബു എന്ന നിർമ്മാതാവ് സമ്മതിച്ചില്ല. പുള്ളി ഒരു പുതിയ ആളെ നോക്കാമെന്ന് പറഞ്ഞു,’
‘മേളയിൽ ഒക്കെ അഭിനയിച്ച മമ്മൂട്ടി എന്നൊരാൾ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ അയാളെ വിളിച്ചു. അന്ന് കാണാൻ ഒക്കെ ഹാൻഡ്‌സമാണ് മമ്മൂട്ടി. കാണാൻ കൊള്ളാം, അഭിനയിക്കുമെങ്കിൽ ഓക്കെ എന്ന് ഷെരീഫിക്ക പറഞ്ഞു. അങ്ങനെ മമ്മൂട്ടി സ്ഫോടനത്തിൽ ഹീറോ ആയി. സുകുമാരന് ഒപ്പം തുല്യ റോളാണ്. അപ്പോൾ ഒരാൾ മമ്മൂട്ടി പേര് മാറ്റണമെന്ന് പറഞ്ഞു. അങ്ങനെ പേര് സജിൻ എന്നാക്കി,’
ആ സിനിമയുടെ ടൈറ്റിൽ കാർഡ് നോക്കിയാൽ സജിൻ എന്നെഴുതി ബ്രാക്കറ്റിൽ മമ്മൂട്ടി എന്ന് എഴുതി വെച്ചേക്കുന്നത് കാണാം. മമ്മൂട്ടിയുടെ അഭ്യർത്ഥന പ്രകാരം ചെയ്തതാണ്. മമ്മൂട്ടി ആ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് എവിടെയും പറയാത്തത്. നായകനായ ആദ്യ സിനിമ അതാണെന്നും മമ്മൂട്ടി പറയില്ല. മമ്മൂട്ടി ഒരുപാട് വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് ആ സിനിമയിൽ. അതുകൊണ്ടാണ് അദ്ദേഹം പറയാത്തതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ,’
‘അന്ന് വന്ന പോസ്റ്ററുകളിൽ പോലും സുകുമാരന്റെ ഒപ്പം മമ്മൂട്ടിയുടെ ചിത്രം ഉണ്ടായിരുന്നു. മമ്മൂട്ടി അവിടെ നിന്ന് വലിയ താരമായില്ലേ. അന്നേ എന്റെ മനസ് പറഞ്ഞിരുന്നു. അദ്ദേഹം വലിയ താരമാകുമെന്ന്. ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ആലപ്പുഴ റസ്റ്റ് ഹൗസിൽ ഞങ്ങൾ ഒരുമിച്ച് ഉറങ്ങിയിട്ടുണ്ട്. അദ്ദേഹം ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ ആളായതിൽ സന്തോഷിക്കുന്നുണ്ട് ഞാൻ,’
‘പപ്പയുടെ സ്വന്തം അപ്പൂസിലെ ആ പ്രകടനമൊന്നും എനിക്ക് മറക്കാൻ കഴിയില്ല. അത് ഞാൻ നേരിട്ട് കണ്ടതാണ്. അന്ന് ഞാൻ പാച്ചീക്കാടെ (സംവിധായകൻ ഫാസിൽ) കൂടെയുണ്ട്,’ പ്രൊഡക്ഷൻ കൺട്രോളറായ കബീർ ഓർത്തു.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Production Controller A Kabeer Talks About Behind Stories Of Mammootty Starrer Sphodanam Movie
Story first published: Wednesday, February 22, 2023, 21:33 [IST]