റായ്‌പുർ
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഗ്രൂപ്പുപോര് മൂർച്ഛിക്കുമെന്ന ആശങ്കയിൽ പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കി കോൺഗ്രസ് നേതൃത്വം. എഐസിസി പ്ലീനറിക്ക് മുമ്പായി വെള്ളിയാഴ്‌ച ചേർന്ന സ്‌റ്റിയറിങ് കമ്മിറ്റി യോഗമാണ് പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനത്തിലെത്തിയത്. എല്ലാ പ്രവർത്തകസമിതി അംഗങ്ങളെയും പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നാമനിർദേശം ചെയ്യും. പുതിയ പ്രവർത്തകസമിതി എപ്പോൾ നിലവിൽ വരുമെന്ന കാര്യത്തിലും അവ്യക്തതയാണ്.
ജി–-23 വിഭാഗം നേതാക്കളോ മറ്റോ അട്ടിമറി വിജയം നേടുമോയെന്ന ആശങ്കയിലാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കിയത്. 25 അംഗ പ്രവർത്തകസമിതിയിൽ 11 പേരെ പ്രസിഡന്റ് നാമനിർദേശം ചെയ്യുകയും 12 പേരെ തെരഞ്ഞെടുക്കുകയുമാണ് വേണ്ടിയിരുന്നത്. ഇത് ഒഴിവായതോടെ പ്ലീനറി പ്രഹസനമായി മാറി. വലിയ വാദപ്രതിവാദത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ധാരണയായതെന്ന പ്രതീതി സൃഷ്ടിക്കാനും ഔദ്യോഗിക നേതൃത്വം ശ്രമിച്ചു. ദിഗ്‌വിജയ് സിങ്, പി ചിദംബരം, അജയ് മാക്കൻ തുടങ്ങിയ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിനായി വാദിച്ചുവെന്ന് നേതൃത്വംതന്നെ മാധ്യമങ്ങളെ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചും പ്രധാന പ്രതിപക്ഷ പാർടിയെന്ന ഉത്തരവാദിത്വം പരിഗണിച്ചുമാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ തീരുമാനമായതെന്ന് സ്‌റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം ജയ്‌റാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. സോണിയയും രാഹുലും പ്രിയങ്കയും പങ്കെടുത്തില്ല. പ്രസിഡന്റ് ഖാർഗെയാണ് പാർടിയെ പൂർണമായും നിയന്ത്രിക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കുന്നതിനാണ് നെഹ്‌റു കുടുംബക്കാർ മാറി നിന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ