തിരുവനന്തപുരം
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആർഎസ്‌എസ് അജൻഡയ്‌ക്ക് ചൂട്ടുപിടിച്ച് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടു. കേരള, എംജി, കുസാറ്റ്, കണ്ണൂർ, കലിക്കറ്റ്, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വിസിമാരോടാണ് അറിയിപ്പോ വിശദീകരണം ചോദിക്കലോ ഇല്ലാതെ കൂട്ടരാജി ആവശ്യപ്പെട്ടത്. തിങ്കൾ പകൽ 11.30നകം രാജിവയ്ക്കണമെന്നാണ് തീട്ടൂരം.
വിമർശിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന് അറിയിച്ചതുപോലെ ഗവർണറുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യവും അറിയിച്ചത്. തുടർന്ന് വിസിമാർക്ക് ഇ–-മെയിലും അയച്ചു. വിസിമാരോട് രാജി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്.
യുജിസി ചട്ടം പാലിച്ചില്ലെന്ന, സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഗവർണറുടെ നടപടി. ആറുവിസിമാരെ നിയമിച്ചതിൽ എല്ലാറ്റിലും ഓരോ പേര് മാത്രമാണ് നിർദേശിച്ചതെന്നും മൂന്നുപേരുടെ സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്‌ധർ ഇല്ലെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.
യുജിസി ചട്ടത്തിൽ വൈസ് ചാൻസലറെ നീക്കുന്നതിനെപ്പറ്റി പറയുന്നില്ല. എന്നാൽ, സർവകലാശാല ആക്ട് പ്രകാരം ഗുരുതര ക്രമക്കേട് ഉണ്ടായാൽ വിസിയോട് വിശദീകരണം ആവശ്യപ്പെടാം. തൃപ്തികരമല്ലെങ്കിൽ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ രണ്ടംഗ പ്രത്യേകസമിതി അന്വേഷിക്കണം. ഇവരുടെ റിപ്പോർട്ടിനുശേഷമേ രാജി ആവശ്യപ്പെടാൻ കഴിയൂ. ഇതിന് ഒരുമാസത്തെ നോട്ടീസും നൽകണം. എന്നാൽ, ഒമ്പത് വിസിമാരുടെയും വിഷയത്തിൽ അന്വേഷണമൊന്നും ഇല്ലാതെയാണ് നടപടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ