തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസിൽ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടിക്കണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
ആകാശ് തില്ലങ്കേരി സിപിഎം ഒക്കത്തുവച്ചിരുന്ന പയ്യനാണെന്നും പിജെ ആർമിയിലെ അംഗമാണെന്നും അദ്ദേഹം പറഞ്ഞു. ആകാശിന്‍റെ വെളിപ്പെടുത്തൽ അറിഞ്ഞമട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ണും കാതും മൂടിയ നിലയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലിച്ചവരെ സംരക്ഷിക്കാനാണ് സർക്കാര്‍ കേസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പി.ജയരാജനെ വെച്ച് വിശദീകരിച്ചാൽ മകനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുഃഖം മാറുമോയെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇടതുപക്ഷം ആരെ ചാരിയാണ് നിന്നതെന്നും വി.ഡി സതീശൻ ചോദിച്ചു. കേസിൽ തുടരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷുഹൈബിന്റെ കൊലപാതകം സിപിഎം നേതാക്കൾ പറഞ്ഞാണ് നടത്തിയതെന്ന ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ ടി. സിദ്ദിഖ് നൽകിയ അടിയന്തര പ്രമേയ നേട്ടീസിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
എന്നാൽ കേസിൽ പുതിയ പരാതികളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് നടന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. . അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.