നസീർ സംക്രാന്തിയുടെ ജീവിതത്തെ കുറിച്ച് ബാല്യകാല സുഹൃത്ത് പറയുന്നു..
Feature
oi-Rahimeen KB
മിനിസ്ക്രീൻ പ്രേക്ഷകർക്കൊക്കെ ഏറെ പ്രിയപ്പെട്ട താരമാണ് നസീര്‍ സംക്രാന്തി. വര്‍ഷങ്ങളായി മിമിക്രി വേദികളിലെയൊക്കെ നിറ സാന്നിധ്യമാണ് നടൻ. നാട്ടിലെ ചെറിയ വേദികളിൽ നിന്ന് കരിയർ തുടങ്ങിയ നസീർ സംക്രാന്തി പിന്നീട് കലാഭവനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും ടെലിവിഷനിലേക്കുമെല്ലാം എത്തുകയായിരുന്നു.
ഇന്ന് സിനിമകളിലും ടെലിവിഷനിലുമെല്ലാം ഒരുപോലെ സജീവമാണ് നടൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിൽ കമലാസനന്‍ എന്ന കഥാപാത്രമായി എത്തിയത് മുതലാണ് നസീറിന്റെ കരിയര്‍ മാറി മറിയാൻ തുടങ്ങിയത്. ഇപ്പോള്‍ മലയാളത്തിലെ ഹിറ്റ് കോമഡി ഷോ ആയ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയുടെ വിധി കര്‍ത്താക്കളില്‍ ഒരാൾ കൂടിയാണ് നസീർ സംക്രാന്തി.
തന്റെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും നസീറിന് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ നടൻ അതേക്കുറിച്ചെല്ലാം തുറന്നു പറഞ്ഞിരുന്നു. പുറമ്പോക്കിലെ തന്റെ ജീവിതവും യത്തീം ഖാനയിൽ പോയി നിന്നതുമൊക്കെ നടൻ ഓർത്തിരുന്നു. ഇപ്പോഴിതാ, നസീറിന്റെ ബാല്യകാല സുഹൃത്ത് നസീറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്.
മിമിക്രിക്കാരൻ എന്നതിലുപരി നല്ലൊരു ഗായകനായിരുന്നു നസീറെന്നും. യേശുദാസിന്റെ അക്കാദമിയിൽ പഠിക്കാൻ അവസരം ലഭിച്ചിട്ട് പണം കൊടുക്കാൻ ഇല്ലാത്തതിനാൽ അത് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും അടക്കമുള്ള കാര്യങ്ങളാണ് സുഹൃത്ത് പറഞ്ഞത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിലെ നസീറിന്റെ ഹോം ടൂർ വീഡിയോക്ക് ഇടയിലാണ് സുഹൃത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്. വിഷാദമായി വായിക്കാം.
‘ഒരു 40 വർഷം മുൻപ് ദാസേട്ടന്റെ സ്റ്റുഡിയോ പാട്ടുകാരെ തിരഞ്ഞെടുക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് പാട്ട് പഠിക്കാം. പകുതി പൈസ ദാസേട്ടനൊക്കെ തന്നെ വഹിക്കും. ബാക്കി പകുതി നമ്മുടെ നൽകണം. എനിക്ക് പോകാൻ പേടി ആയിരുന്നു. ഇവൻ പോയി,’
‘നൂറിലധികം പേർ പങ്കെടുത്തതിൽ സെലക്ട് ചെയ്യപ്പെട്ട മൂന്ന് പേരിൽ ഒരാൾ ഇവനായിരുന്നു. പക്ഷെ കൊടുക്കേണ്ട പകുതി പൈസ കൊടുക്കാൻ കഴിയാത്ത കൊണ്ട് പോകാൻ പറ്റിയില്ല. അന്ന് പോയിരുന്നെങ്കിൽ ഇന്ന് ഒരുപക്ഷെ അറിയപ്പെടുന്ന ഗായകനായി മാറേണ്ട ആളാണ്. നല്ല ഗായകനാണ്,’ സുഹൃത്ത് പറഞ്ഞു.
‘അന്ന് പാട്ടും മിമിക്രിയും കൂടി നടക്കില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ പാട്ട് വിട്ട് മിമിക്രിയിലേക്ക് മാറിയത്. എന്നിട്ട് അവനെ (സുഹൃത്തിനെ) പാടാനും വിട്ടു,’ അങ്ങനെ കോട്ടയത്ത് ഒരു ട്രൂപ് എല്ലാമായി മുന്നോട്ട് പോകുമ്പോഴാണ് കലാഭവനിൽ നിന്ന് അവസരം ലഭിക്കുന്നതും നസീർ അങ്ങോട്ട് പോകുന്നതെന്നും സുഹൃത്ത് പറഞ്ഞു.
ഭാര്യ വീണത് തന്റെ മിമിക്രിയോ പാട്ടോ കൊണ്ട് ഒന്നുമല്ല ഒപ്പന കണ്ടിട്ടാണെന്നും നസീർ സംക്രാന്തി പറഞ്ഞു. അന്ന് ഒപ്പനയും പഠിപ്പിക്കുമായിരുന്നു. കോട്ടയത്തെ മിക്ക സ്‌കൂളുകളിലും അപ്പോൾ പഠിപ്പിക്കാൻ പോകുമായിരുന്നു. കൂടെ ഞാനും പോകുമെന്ന് സുഹൃത്ത് പറയുന്നു. പ്രത്യേകിച്ച് ഒന്നും കിട്ടില്ല. ഒരു 25 രൂപ കിട്ടിയേക്കും അവൻ അതിന് എനിക്ക് ദോശ വാങ്ങി തരും. അങ്ങനെ ആയിരുന്നെന്നും സുഹൃത്ത് പറഞ്ഞു.
ഞാൻ അൽപം സാമ്പത്തികമുള്ള വീട്ടിലൊക്കെ ആണ് ജനിച്ചത് എങ്കിലും ഇവനോടൊപ്പം മസാല കച്ചവടത്തിനും എല്ലാം പോകുമായിരുന്നു. റെയിൽവെ പുറമ്പോക്കിൽ ആയിരുന്നു ഇവരുടെ താമസം. ഉമ്മായും പെങ്ങളും ഇവനും മാത്രം. ഞാനും അവിടെ ചെല്ലും ഇവനോടൊപ്പം കിടന്നുറങ്ങും. അവിടെ ഇടയ്ക്കിടെ ഈ ട്രെയിൻ പോകുന്നത് കൊണ്ട് ഞെട്ടി ഉണരുമായിരുന്നു.
അങ്ങനെ ചെറുപ്പം മുതൽ ഇവനൊപ്പം ഉണ്ട് ഞാൻ. എനിക്ക് ഉമ്മയില്ല ഇവന്റെ ഉമ്മ എനിക്ക് ഉമ്മയെ പോലെ ആണ്. ഇവനെ ഈ നിലയിൽ കാണുമ്പോൾ അഭിമാനമാണ്. അതിനുപരി നമ്മുക്ക് ഒക്കെ ഒരു വിലയാണ്. വീട് ചോദിക്കുമ്പോൾ സംക്രാന്തി എന്ന് പറഞ്ഞാൽ ചോദിക്കുന്നത് നസീറിന്റെ നാട്ടുകാരൻ ആണോയെന്നാണ്. അവന്റെ ഉയർച്ചയിൽ ഏറ്റവും സന്തോഷിക്കുന്ന ആളാണ് ഞാൻ എന്നും സുഹൃത്ത് പറഞ്ഞു.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Viral: Thatteem Mutteem Fame Naseer Sankranthi’s Childhood Friend Shares Unknown Stories Of The Actor
Story first published: Friday, March 3, 2023, 19:19 [IST]