തിരുവനന്തപുരം
ഓട്ടിസം കേന്ദ്രങ്ങൾ, കിടപ്പിലായ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിന് 144.93 കോടി രൂപ ഉൾപ്പെടെ 740.52 കോടിയുടെ വാർഷിക പദ്ധതികളുമായി സമഗ്രശിക്ഷാ കേരള. പാർശ്വവൽകൃത–- ഗോത്ര–- ഭിന്നശേഷി മേഖലയിലെ വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകുന്ന നൂതന പഠന പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം. പൊതുവിദ്യാഭ്യാസ മേഖലയിലെ 2023–-24 അധ്യായന വർഷത്തിലേക്കുള്ള ബജറ്റിന് സ്കൂൾ എഡ്യൂക്കേഷൻ ഡെവലപ്മെന്റ് സൊസൈറ്റി ഓഫ് കേരള (സെഡസ്‌ക്) ഗവേണിങ് കൗൺസിൽ അംഗീകാരം നൽകി. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. പ്രാഥമിക വിദ്യാഭ്യാസത്തിന് 535.07 കോടി രൂപയും സെക്കൻഡറി വിഭാഗത്തിൽ 181.44 കോടിയും ടീച്ചർ എഡ്യൂക്കേഷന് 23.8 കോടി രൂപയും വകയിരുത്തി.
പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിന് 21.46 കോടി രൂപയുടെയും സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയ്ക്കായി 116.75 കോടിയുടെ പദ്ധതികളുമുണ്ട്. അക്കാദമികവും – അക്കാദമികേതരവുമായ സവിശേഷ പ്രവർത്തനങ്ങൾക്ക് 133 കോടി വകയിരുത്തി. വിദ്യാലയങ്ങളിൽ പുതിയ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി 22.46 കോടി രൂപയുമുണ്ട്.
ഏപ്രിലിൽ ഡൽഹിയിൽ നടക്കുന്ന ശിൽപ്പശാലയിൽ വാർഷിക പദ്ധതി സമർപ്പിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്, എസ്‌എസ്‌കെ ഡയറക്ടർ ഡോ. എ ആർ സുപ്രിയ, എസ്‌ഐഇടി ഡയറക്ടർ ബി അബുരാജ്, ഡോ. വി ടി സുനിൽ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ